തിരുവനന്തപുരം: അവധിക്കാലത്തിനു വിട. തിങ്കളാഴ്ച സ്കൂള്‍ തുറക്കും. പെരുവഴിയിലെ കരിയിലകള്‍ ചവിട്ടി ഇനി സ്കൂള്‍ മുറ്റത്തേക്ക്.
പുത്തൻ പെയിന്റു മണം. സ്വാഗതം ചെയ്യാൻ ബലൂണുകള്‍ നിറഞ്ഞ പ്രവേശന കവാടം. യൂണിഫോമിന്റെ ഐശ്വര്യപൂർണമായ ദൃശ്യം. ചേങ്ങിലയില്‍ കൊട്ടുവടി ഏല്‍ക്കുമ്പോഴുള്ള മണിയടി ശബ്ദത്തിനായി ഇനി കാതോർക്കാം. കടുത്ത വേനലിനുശേഷം, പുതുവസ്ത്രം നനയ്ക്കാനെത്തുന്ന മഴയില്‍ പുതുമണ്ണിന്റെ സുഗന്ധം നുകർന്നുള്ള യാത്ര അനുഭൂതിയാണ്. വാഴയിലയും ചേമ്പിലയും ചൂടി അരയില്‍ ഉറയ്ക്കാത്ത നിക്കറും പിടിച്ചുള്ള ഒരു ബാല്യകാലം കേരളത്തിനുണ്ടായിരുന്നു.പൊട്ടിയ സ്ലേറ്റും കോല്‍മഷിയും ഓർമ്മയായി. ബുക്കും പുസ്തകവും കുത്തിനിറച്ച അലുമിനിയം പെട്ടി, തോളില്‍ തൂക്കി ഇടാവുന്ന സഞ്ചിക്ക് വഴി മാറി. വാഴയിലയും വലിയ ചേമ്പിലയും കുടയിലേക്കും മഴക്കോട്ടിലേക്കും വഴി മാറി. വിസിലടിക്കുന്ന കുടമുതല്‍ അഞ്ചായി മടക്കി ബാഗില്‍ ഒതുക്കാവുന്ന കുടകളുമെത്തി.
വീട്ടിലെ പട്ടിണി മാറ്റാൻ സ്കൂളിലെ ഉപ്പുമാവു പൊതിഞ്ഞു വീട്ടില്‍ കൊണ്ടുപോയിരുന്ന തലമുറ ഇല്ലാതായി. ഉപ്പുമാവും പാലും ഉച്ചക്കഞ്ഞിക്കു വഴിമാറിയത് വീണ്ടും മാറി ചോറും മുട്ടയും വെജിറ്റബിള്‍ ബിരിയാണിയിലുമെത്തി.
എല്ലാത്തിനും വില കുതിച്ചു കയറിയതും ഉച്ച ഭക്ഷണത്തിന് സർക്കാർ നല്‍കുന്ന പണം ഒന്നിനും തികയാത്തത് സ്കൂള്‍ അടുക്കളയുടെ ചുമതലയുള്ള അദ്ധ്യാപകന്റെ ഉറക്കം കെടുത്തുമെങ്കിലും കുട്ടികളെയോർത്ത് കടം വാങ്ങിയും അടുക്കളയില്‍ തീ പുകയ്ക്കുന്നവരുടെ പങ്കപ്പാടിനുമുണ്ട് വെളിച്ചെണ്ണയില്‍ കടുകു വറുക്കുമ്പോള്‍ ഉയരുന്ന കറിയുടെ സുഗന്ധം.
ഓരോ സ്കൂള്‍ തുറക്കലും ഓർമ്മകള്‍ ഓടിക്കളിക്കുന്ന ഗൃഹാതുരത്വമാണ് നമുക്ക് സമ്മാനിക്കുന്നത്. കടുത്ത വേനല്‍ കണക്കിലെടുത്ത് മദ്ധ്യവേനല്‍ അവധിക്കാലം മാറ്റി മഴക്കാലത്ത് രണ്ടുമാസ അവധിക്കാലമായി മാറ്റാൻ കഴിഞ്ഞ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ആലോചിച്ച് പൊതുചർച്ച ആക്കിയെങ്കിലും വ്യാപകമായ എതിർപ്പ് ഉയർന്നതോടെ ഉപേക്ഷിച്ചു. പുതിയ അദ്ധ്യയന വർഷത്തില്‍ രക്ഷകർത്താക്കളുടെ കീശ കീറും വിധമാണ് ബുക്കിനും ബാഗിനും കുടയ്ക്കും യൂണിഫോമിനുമെല്ലാം വില വർദ്ധിച്ചത്.പെട്രോള്‍, ഡീസല്‍ വില വർദ്ധിച്ചതോടെ സ്കൂള്‍ ബസുകളിലെയും സ്വകാര്യ വാഹനങ്ങളിലെ നിരക്കുകളിലും വർദ്ധനയുണ്ടാവും. ഇങ്ങനെ പരാതി പറയാൻ ഏറെയാണെങ്കിലും പുതിയ അദ്ധ്യയന വർഷം പുത്തൻ ഉടുപ്പിന്റെയും പുസ്തകങ്ങളുടെയും ഓർമ്മകള്‍ക്ക് ബാല്യം പകരുന്ന വേറിട്ട സുഗന്ധം ഒന്നു വേറെ തന്നെയാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.