എറണാകുളം;താരസംഘടനയായ അമ്മയുടെ നിലവിലെ ഭാരവാഹികൾക്കെതിരേ ഗുരുതര ആരോപണവുമായി നടൻ ടിനി ടോം. സംഘടനയെ എങ്ങനെ നയിക്കണമെന്ന് അറിയാത്തവരുടെ ഇടപെടലുകളെത്തുടർന്നാണ് പുതിയ വിവാദങ്ങളുണ്ടായതെന്ന് ടിനി ടോം വിമർശിച്ചു.
ട്രഷറർ ഭരണപരമായ കാര്യങ്ങളിലേക്ക് കടന്നു. അദ്ദേഹത്തിന്റെ ജോലിയെന്താണെന്ന് മനസിലായിട്ടുണ്ടാവില്ലെന്നും ഉണ്ണി ശിവപാലിനെ ലക്ഷ്യമിട്ടുകൊണ്ട് ടിനി ടോം പറഞ്ഞു.സംഘടനയുടെ ഫ്രണ്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി ഉണ്ണി ശിവപാലിനെതിരേ തൊഴിൽ പീഡനപരാതിയുമായി രംഗത്തെത്തിയിരുന്നു.തുടർന്ന് ട്രഷററോട് നിർബന്ധിത അവധിയിൽപോവാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നിർദേശിച്ചു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു ടിനി ടോം ഭാരവാഹികൾക്കെതിരേ വിമർശനമുന്നയിച്ചത്. മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടീവ് അംഗം കൈലാഷ് എന്നിവരും വാർത്താസമ്മേളനത്തിലുണ്ടായിരുന്നു.
'അഡ്മിനിസ്‌ട്രേഷൻ എന്തെന്ന് അറിയാത്തവരുടെ ഇടപെടലുകളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ട്രഷറർ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്‌മെന്റിലേക്ക് കടന്നതാണ് പറ്റിയത്. അദ്ദേഹത്തിന്റെ ജോലി എന്താണെന്ന് കൃത്യമായി മനസിലാവാത്തതായിരിക്കും. ഇടവേള ബാബുവിനെപ്പോലെയുള്ളവർ മാറിയ ശേഷം ഒരു പരിപാടി നടത്തിയപ്പോഴാണ് സംഘടന മുന്നോട്ടുകൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് മനസിലായത്. ഞങ്ങൾ ചക്രശ്വാസം വലിച്ചു. മറ്റൊരു സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്കും അമ്മയെ മുന്നോട്ടുകൊണ്ടുപോവാൻ പറ്റില്ല. കാരണം ‘അമ്മ’യുടെ ഘടന വേറെയാണ്. തുടർന്നുള്ള രണ്ടുവർഷം പ്രശ്‌നങ്ങൾ മറികടന്ന് മുന്നോട്ടുപോവാൻ സീനിയേഴ്‌സിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
അവർ നമ്മുടെ കൂടെയുണ്ടാവും', ടിനി ടോം പറഞ്ഞു. 'അൻസിബ രാജിയെക്കുറിച്ച് വ്യക്തിപരമായ കാര്യങ്ങളാണ് പറഞ്ഞത്. മറ്റ് കാരണങ്ങളൊന്നും അറിയിട്ടിച്ചില്ല. വ്യക്തിപരമായ തിരക്കുകൾകൊണ്ട് പിന്മാറുന്നു എന്നാണ് പറഞ്ഞത്', ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ രാജിവെച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് ടിനി ടോം പ്രതികരിച്ചു. 'ജീവനക്കാരി ഉന്നയിച്ച പരാതികൾ പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. തെളിവുസഹിതം കണ്ടെത്തിയ കാര്യങ്ങളിലാണ് നടപടി. എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഒന്നിച്ചെടുത്ത തീരുമാനത്തിലാണ് ജീവനക്കാരിയെ നിയമിച്ചത്.
പിരിച്ചുവിടുമ്പോൾ അതുണ്ടായില്ല. അത് ഞങ്ങൾക്ക് എല്ലാവർക്കും വേദനയുണ്ടാക്കി. വിദേശരാജ്യത്തായിരുന്ന ഞാൻ സന്ദേശം കണ്ടപ്പോൾ ഞെട്ടിപ്പോയി. പ്രസിഡന്റ് ഉൾപ്പെടെ തീരുമാനം അറിഞ്ഞിരുന്നില്ല. അത് നിയമവിരുദ്ധമാണ് എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യോഗം ചേർന്ന് പിരിച്ചുവിടൽ തീരുമാനം റദ്ദാക്കിയത്', ടിനി ടോം വിശദീകരിച്ചു. 'ബൈലോ പ്രകാരം അധികാരം പൂർണ്ണമായും ജനറൽ സെക്രട്ടറിക്കാണ്. ആ അധികാരം ദുരുപയോഗം ചെയ്തു. ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ, ഒരു ബൾബ് മാറ്റിയാൽപ്പോലും യോഗത്തിൽ അറിയിക്കുമായിരുന്നു. അതില്ലാതെ വരികയും പലതും സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് പലരും പ്രതികരിക്കാൻ തുടങ്ങിയത്.
ചില തീരുമാനങ്ങൾ ആരാണ് എടുക്കുന്നതെന്ന് അറിയില്ല. പ്രസിഡന്റിന് അധികാരമില്ല. വെറും സ്റ്റാമ്പ് മാത്രമാണെന്ന് ബോധ്യപ്പെട്ടു', അദ്ദേഹം കുറ്റപ്പെടുത്തി. 'ഇടവേള ബാബുവും സിദ്ധിഖും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചത്. സംഘടന അന്യാധീനപ്പെട്ടുപോവരുത്, കാര്യങ്ങൾ അറിയാവുന്ന ഒരാൾ വേണമെന്ന് അവർ പറഞ്ഞു. അവിടെ നടക്കുന്ന കാര്യങ്ങൾ ആദ്യമൊക്കെ അറിയിച്ചിരുന്നു. പിന്നീട്, അറിയിക്കാത്ത അവസ്ഥ വന്നു. അധികാര ദുർവിനിയോഗം നടന്നു.
അതുമനസിലായപ്പോഴാണ് ട്രഷററോട് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ലീവിൽ പോവാൻ ആവശ്യപ്പെട്ടത്. അമ്മ നിലനിൽക്കേണ്ടത് എന്റേയോ കൈലാഷിന്റേയോ ഇടവേള ബാബുവിന്റേയോ ആവശ്യമല്ല. ഒരുപാട് നിരാലംബരായ ആളുകളുണ്ട്. അവർ സംഘടനയിൽനിന്ന് സംരക്ഷണം പ്രതീക്ഷിക്കുന്നുണ്ട്. അതിനുവേണ്ടിയാണ് ഞങ്ങൾ നിലനിൽക്കുന്നത്', ടിനി കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.