തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയത്തിന് ശേഷം കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള നിർണായക യോഗം നാളെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേരും.
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന പാർലമെൻ്ററി പാർട്ടി യോഗത്തിൽ എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്ക്, അജയ്‌മാക്കനും പങ്കെടുക്കും.നാളെ രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെപിസിസി പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.
യോഗത്തിന് ശേഷം വ്യക്തിപരമായും കൂടിക്കാഴ്‌ച
എംഎൽഎമാരുടെ യോഗത്തിന് ശേഷം എല്ലാവരെയും നിരീക്ഷകർ വ്യക്തിപരമായി കണ്ട് അഭിപ്രായമാരായും. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ ആർക്കൊണെന്ന അഭിപ്രായമാവും ചോദിച്ചറിയുക. അതിന് ശേഷമാവും നിരീക്ഷകർ ഹൈക്കമാൻ്റിന് ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് നൽകുക.
നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ എംഎൽഎമാർ ചുമതലപ്പെടുത്തും. അതിൻ്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്നുള്ള പ്രഖ്യാപനത്തിന് ശേഷം വീണ്ടും പാർലമെൻ്ററി പാർട്ടി യോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവായി ഹൈക്കമാൻ്റ് നിർദ്ദേശിച്ച നോമിനിയെ അംഗീകരിക്കുന്നതോടെയാവും നടപടിക്രമങ്ങൾ പൂർത്തിയാവുക.
ഘടകകക്ഷികളുമായും ചർച്ചകൾ
നാളെ നടക്കുന്ന നിർണായക യോഗത്തിന് മുമ്പോ ശേഷമോ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ എഐസിസി നിരീക്ഷകർ യുഡിഎഫ് ഘടകകക്ഷി നേതാക്കളോടും അഭിപ്രായമാരായും. മുസ്ലീം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (ജേക്കബ്ബ്), ആർഎസ്‌പി, ആർഎംപി, സിഎംപി, ഫോർവേർഡ് ബ്ലോക്ക്, ജെഎസ്എസ്, കെഡിപി എന്നിവരാണ് നിലവിലെ ഘടകകക്ഷികൾ. കേരള പ്രവാസി അസോസിയേഷൻ, ജനാധിപത്യ രാഷ്ട്രീയ സഭ, പി വി അൻവറിൻ്റെ ഇനിയും നാമകരണം ചെയ്യാത്ത പാർട്ടി എന്നിവരാണ് യുഡിഎഫ് അസോസിയേറ്റഡ് അംഗങ്ങൾ.
കോൺഗ്രസിനുള്ളത് 63 എംഎൽഎമാർ
നിലവിൽ 63 നിയമസഭാംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഇതിന് പുറമേ തളിപ്പറമ്പ് മണ്ഡലത്തിലെ ടി കെ ഗോവിന്ദൻ, ജി.സുധാകരൻ എന്നീ സ്വതന്ത്ര സ്ഥാനാർഥികളും കോൺഗ്രസ് നൽകിയ സീറ്റുകളിൽ നിന്നാണ് മത്സരിച്ച് വിജയിച്ചത്. സിപിഎം വിട്ടു വന്ന വി. കുഞ്ഞികൃഷ്‌ണൻ ആർഎസ്‌പിയുടെ സീറ്റിലാണ് മത്സരിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസിന് ആകെ 21 എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.