മുംബൈ: ലോകകിരീടം ചൂടിയ ഇന്ത്യൻ ടി20 ടീമിന്‍റെ നായകസ്ഥാനത്ത് അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ.
2026 ടി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്‌കാരം നേടിയ മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായേക്കും. നിലവിലെ നായകൻ സൂര്യകുമാർ യാദവിന്‍റെ മോശം ഫോമും, മറ്റൊരു സീനിയർ താരം ശ്രേയസ് അയ്യർ ടി20 ഫോർമാറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതുമാണ് സഞ്ജുവിന് മുന്നിൽ വഴിതുറക്കുന്നത്.സൂര്യകുമാറിന് തിരിച്ചടിയായി ഐപിഎൽ ഫോം
രോഹിത് ശർമ്മയ്ക്ക് ശേഷം ടീമിനെ നയിച്ച സൂര്യകുമാർ യാദവിന് വരും മാസങ്ങൾ നിർണ്ണായകമാണ്. ലോകകപ്പ് കിരീടം ഇന്ത്യ ഉയർത്തിയെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ ബാറ്റിംഗിൽ തിളങ്ങാൻ അദ്ദേഹത്തിനായില്ല. ഇതിന് പിന്നാലെ നടന്ന ഐപിഎൽ 2026-ലും സൂര്യകുമാർ പരാജയപ്പെടുന്ന കാഴ്‌ചയാണ് കണ്ടത്.
10 മത്സരങ്ങളിൽ നിന്ന് വെറും 19.52 ശരാശരിയിൽ 195 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.സ്ട്രൈക്ക് റേറ്റ് ആകട്ടെ 150-ന് താഴെയാണ്. ഈ സാഹചര്യത്തിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മാറ്റത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണ്. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ സൂര്യകുമാർ തന്നെ ടീമിനെ നയിച്ചേക്കാമെങ്കിലും അദ്ദേഹത്തിന്‍റെ ഫോം സൂക്ഷ്മമായി നിരീക്ഷിക്കും. ഈ ടൂറുകളിൽ സഞ്ജു സാംസണെ വൈസ് ക്യാപ്റ്റനായി നിയമിക്കാനാണ് നിലവിലെ നീക്കം.
സഞ്ജുവിന്‍റെ 'സുവർണ്ണ' വർഷം2026
സഞ്ജു സാംസണിനെ സംബന്ധിച്ച് സ്വപ്‌നതുല്യമായ വർഷമാണ്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ടീമിന് പുറത്തായിരുന്നെങ്കിലും, നിർണ്ണായക ഘട്ടത്തിൽ ടീമിലെത്തിയ സഞ്ജു അവിസ്‌മരണീയ പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 മത്സരത്തിൽ പുറത്താകാതെ നേടിയ 97 റൺസ്, സെമിയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 89 റൺസ്, ഫൈനലിൽ ന്യൂസിലൻഡിനെതിരെ നേടിയ നിർണ്ണായക ഇന്നിംഗ്‌സ് എന്നിവ സഞ്ജുവിനെ ലോകകപ്പിലെ മികച്ച താരമാക്കി മാറ്റി.
ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കുന്ന സഞ്ജു അവിടെയും തകർപ്പൻ ഫോമിലാണ്. 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് നേടിയ സഞ്ജു രണ്ട് സെഞ്ചുറികളും ഒരു ഫിഫ്റ്റിയും ഇതിനോടകം സ്വന്തമാക്കി. 57.43 എന്ന മികച്ച ശരാശരിയിലാണ് അദ്ദേഹം ബാറ്റ് വീശുന്നത്. ചെന്നൈ ടീമിൽ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരം അടുത്ത സീസണിൽ സഞ്ജു നായകനാകുമെന്നും സൂചനകളുണ്ട്.ശ്രേയസ് അയ്യർ എന്തുകൊണ്ട് പുറകിലായി?
പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യരുടെ പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഒരു പ്രധാന തടസ്സം സെലക്ടർമാർ ചൂണ്ടിക്കാട്ടുന്നു. 2023 ഡിസംബറിന് ശേഷം ശ്രേയസ് ഇന്ത്യക്കായി ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല എന്നതാണ് പ്രധാന പ്രശ്‌നം. സഞ്ജു നിലവിൽ ടീമിന്‍റെ ഭാഗമായി തുടരുന്നതിനാൽ അദ്ദേഹത്തിന് മുൻഗണന ലഭിക്കുന്നു. ആദ്യം ശ്രേയസ് ബാറ്റിംഗിലൂടെ ടീമിൽ ഇടം കണ്ടെത്തട്ടെ, അതിനുശേഷം ക്യാപ്റ്റൻസി ആലോചിക്കാം എന്നാണ് സെലക്ടർമാരുടെ നിലപാട്. എന്നിരുന്നാലും, സൂര്യകുമാറിന്‍റെ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മിഡിൽ ഓർഡറിൽ ശ്രേയസിന് സാധ്യത തെളിയും.സഞ്ജുവിന്‍റെ ശാന്തതയും അനുഭവസമ്പത്തും
സമ്മർദ്ദഘട്ടങ്ങളിൽ ശാന്തനായി ഇന്നിംഗ്‌സ് നയിക്കാനുള്ള സഞ്ജുവിന്‍റെ കഴിവ് സെലക്ടർമാരെ ഏറെ ആകർഷിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിനെ 2022 ഫൈനലിൽ എത്തിച്ച നായകനെന്ന നിലയിലുള്ള അനുഭവസമ്പത്തും അദ്ദേഹത്തിന് അനുകൂലമാണ്. 31 വയസ്സുകാരനായ സഞ്ജുവിന് ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തം നൽകാൻ ബിസിസിഐ തയ്യാറെടുക്കുകയാണെന്നാണ് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.