ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലുണ്ടായ വിള്ളൽ ലോക്‌സഭയിലേക്കും. ലോക്‌സഭയിൽ ഡിഎംകെ അംഗങ്ങൾക്ക് വേറെ ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംപി കെ. കനിമൊഴി ലോക്‌സഭാ സ്പീക്കർക്ക് കത്തുനൽകി.
ഇന്ത്യാസഖ്യത്തിലെ കക്ഷികളായ കോൺഗ്രസ്, ഡിഎംകെ എംപിമാർ ഒരുമിച്ചായിരുന്നു ലോക്സഭയിൽ ഇരുന്നിരുന്നത്. നടൻ വിജയ്‌യുടെ ടിവികെയ്ക്ക് തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരിക്കാനുള്ള പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് കനിമൊഴിയുടെ കത്ത്. മാറിയ രാഷ്ട്രീയസാഹചര്യത്തിന്റെയും ഡിഎംകെയും കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചതിന്റെയും പശ്ചാത്തലത്തിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഡിഎംകെ എംപിമാർ ഇരിക്കുന്നത് അനുചിതമാണെന്ന് കനിമൊഴി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.അതിനാൽ ഡിഎംകെ അംഗങ്ങൾക്ക് അവരുടെ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിറേവറ്റാൻ സഭയിൽ വേറെ ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. 108 സീറ്റുകൾ നേടിയ ടിവികെ, കേവലഭൂരിപക്ഷമായ 118 എംഎൽഎമാരെ തികയ്ക്കാൻ കോൺഗ്രസിന്റെ പിന്തുണ തേടിയതോടെയാണ് ഇരുപാർട്ടികളുടെയും സഖ്യം പിളർന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റിലാണ് വിജയിച്ചത്. വിജയുടെ അഭ്യർഥനയ്ക്ക് പിന്നാലെ കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. എന്നാൽ, ഈ എംഎൽഎമാരുടെ പിന്തുണകൊണ്ടും വിജയ്ക്ക് സർക്കാർ രൂപവത്കരിക്കാനാകില്ല. ഇനിയും ആറ് എംഎൽഎമാരുടെ കൂടെ പിന്തുണ വേണ്ടിവരും. 234 ആണ് തമിഴ്‌നാട് നിയമസഭയുടെ അംഗബലം.
പ്രതിപക്ഷ സഖ്യമായ ഇന്ത്യാമുന്നണിയിലെ പ്രമുഖകക്ഷികളാണ് കോൺഗ്രസും ഡിഎംകെയും. കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെങ്കിൽ ഇന്ത്യ മുന്നണിയുമായുള്ള ഡിഎംകെയുടെ സഹകരണം എപ്രകാരമായിരിക്കും എന്നത് നിർണായകമാണ്. ദേശീയരാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതാണ് അവരുടെ ഇപ്പോഴത്തെ രാഷ്ട്രീയനീക്കം






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.