ഭോപ്പാൽ: മോഡലായ ട്വിഷ ശർമ്മയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ മൃതദേഹം രണ്ടാമതും പോസ്റ്റുമോർട്ടം ചെയ്യാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി.
ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അപാകതകളും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വന്നതുമാണ് രണ്ടാമതൊരു പരിശോധന ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.പുതിയ പരിശോധന ഡൽഹി എയിംസിലെ വിദഗ്ധ സംഘം നിർവ്വഹിക്കണമെന്ന് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. ഇതിനിടെ, ഒളിവിലായിരുന്ന ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിങ് തന്റെ ജാമ്യാപേക്ഷ പിൻവലിക്കുകയും കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. സമർത്ഥ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷ പിൻവലിക്കുകയും, ട്രയൽ കോടതിയിൽ കീഴടങ്ങി അവിടെ നിന്ന് ജാമ്യം തേടുമെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് റീപോസ്റ്റുമോർട്ടത്തിനുള്ള കോടതി അനുമതി നൽകിയത്.
സ്ത്രീധന പീഡനവും മാനസിക പീഡനവുമാണ് മകളെ മരണത്തിലേക്ക് നയിച്ചതെന്നാണ് ട്വിഷയുടെ കുടുംബത്തിന്റെ ആരോപണം. നേരത്തെ കീഴ്‌ക്കോടതി പുനർ പോസ്റ്റ്മോർട്ടത്തിനുള്ള ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ട്വിഷയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത്, രണ്ടാമത്തെ പോസ്റ്റ്മോർട്ടം എന്നത് ആർക്കെങ്കിലും എതിരെ വിരൽ ചൂണ്ടുക എന്നതല്ല, മറിച്ച് അത് എല്ലാ കക്ഷികളുടെയും ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ്.
ആദ്യ റിപ്പോർട്ടിലെ കൃത്യതയെയോ ബന്ധപ്പെട്ട ഡോക്ടറുടെ പ്രാവീണ്യത്തെയോ താൻ സംശയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ പോസ്റ്റ്മോർട്ടത്തിൽ പിഴവുകൾ ഉണ്ടെന്നും ട്വിഷ മരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ഇരയുടെ കുടുംബം ആരോപിച്ചു. കൂടാതെ, തൂങ്ങിമരിക്കാൻ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വസ്തുക്കൾ ആദ്യ പോസ്റ്റ്മോർട്ടം പരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയില്ലെന്നും കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.
ട്വിഷയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്താത്തതിനെ അഭിഭാഷകൻ ചോദ്യം ചെയ്തു. പോലീസ് റിപ്പോർട്ടിലുള്ള ട്വിഷയുടെ ഉയരവും പോസ്റ്റ്മോർട്ടം വേളയിൽ.രേഖപ്പെടുത്തിയ ഉയരവും തമ്മിലുള്ള വ്യത്യാസമാണ് മറ്റൊരു പ്രധാന വൈരുദ്ധ്യമായി അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. മോഡലും നടിയുമായ ട്വിഷയെ മെയ് 12-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അഭിഭാഷകനായ സമർത്ഥ് സിങ്ങുമായുള്ള വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിലായിരുന്നു ഈ മരണം. 2024-ൽ ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടതും 2025 ഡിസംബറിൽ വിവാഹിതരായതും. ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ട്വിഷ ശാരീരിക പീഡനമുൾപ്പെടെയുള്ള ക്രൂരതകൾ നേരിട്ടിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു.
അമ്മ രേഖാ ശർമയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളിൽ, താൻ ഈ സന്തോഷകരമല്ലാത്ത വിവാഹത്തിൽ 'കുടുങ്ങിപ്പോയെന്നും' മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷ വെളിപ്പെടുത്തിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.