അയർലണ്ട്: യൂറോപ്യൻ യൂണിയന് (EU) പുറത്തുള്ള രാജ്യങ്ങളിൽ നിന്നും ഓൺലൈൻ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്ന അയർലൻഡിലെ ഉപഭോക്താക്കൾക്ക് കടുത്ത തിരിച്ചടിയേകുന്ന പുതിയ കസ്റ്റംസ് നിയമ ഭേദഗതി പ്രഖ്യാപിച്ചു.
ഇതുവരെ നിലവിലുണ്ടായിരുന്ന 150 യൂറോ വരെയുള്ള ഓൺലൈൻ പർച്ചേസുകൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടി (Customs Duty) ഇളവ് 2026 ജൂലൈ 1 മുതൽ പൂർണ്ണമായും നിർത്തലാക്കുകയാണെന്ന് അയർലൻഡ് റവന്യൂ കമ്മീഷണർമാർ ഔദ്യോഗികമായി അറിയിച്ചു. ഇനി മുതൽ 150 യൂറോയിൽ താഴെ വിലയുള്ള ചെറിയ പാഴ്സലുകൾക്കും നിശ്ചിത തുക കസ്റ്റംസ് നികുതിയായി നൽകേണ്ടി വരും.യൂറോപ്യൻ യൂണിയൻ ഒട്ടാകെ നടപ്പിലാക്കുന്ന വിപുലമായ കസ്റ്റംസ് പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ താല്ക്കാലിക നിയമപ്രകാരം ഇയു ഇല്ലാത്ത രാജ്യങ്ങളിൽ നിന്നും (ഉദാഹരണത്തിന് ചൈന, ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങൾ, ഒപ്പം യുകെ/ഗ്രേറ്റ് ബ്രിട്ടൻ) ഓൺലൈൻ വഴി വാങ്ങുന്ന ഓരോ വ്യത്യസ്ത ഇനം സാധനങ്ങൾക്കും 3 യൂറോ ഫ്ലാറ്റ് റേറ്റ് കസ്റ്റംസ് ഡ്യൂട്ടിയായി ഈടാക്കും.
പഴയ നിയമപ്രകാരം 150 യൂറോയിൽ താഴെ ആകെ വിലയുള്ള പാഴ്സലുകൾക്ക് നമ്മൾ കേവലം വാറ്റ് (VAT) മാത്രമാണ് നൽകിയിരുന്നത്. അതുകൊണ്ടുതന്നെ പലരും കസ്റ്റംസ് നികുതി ഒഴിവാക്കാനായി ചെറിയ തുകയുടെ പല ഓർഡറുകൾ ഒന്നിച്ച് നൽകാറുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം പാഴ്സലിന്റെ ആകെ വിലയെയല്ല, മറിച്ച് ആ പെട്ടിക്കുള്ളിൽ എത്ര വ്യത്യസ്ത തരം സാധനങ്ങൾ ഉണ്ടെന്നാണ് പരിശോധിക്കുന്നത്.
ഓരോ വ്യത്യസ്ത കാറ്റഗറിയിലുള്ള സാധനങ്ങൾക്കും (Tariff Classification) 3 യൂറോ വീതം നികുതി നൽകണം. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം: നിങ്ങൾ ചൈനീസ് വെബ്സൈറ്റിൽ നിന്നും ഓർഡർ ചെയ്ത ഒരു പാഴ്സലിൽ ഒരു ഷർട്ട്, ഒരു സൺഗ്ലാസ്, ഒരു ഫോൺ കവർ എന്നിവയുണ്ടെന്ന് കരുതുക. ഇവ മൂന്നും മൂന്ന് വ്യത്യസ്ത ഇനം സാധനങ്ങളായതിനാൽ ഓരോന്നിനും 3 യൂറോ വീതം ആകെ 9 യൂറോ കസ്റ്റംസ് നികുതിയായി നൽകണം. ഇതിന് പുറമെ സാധാരണയായി ഈടാക്കുന്ന വാറ്റും (VAT) നൽകേണ്ടി വരും. എന്നാൽ ഒരേ പാഴ്സലിൽ ഒരേ തരത്തിലുള്ള രണ്ട് ഷർട്ടുകളാണ് ഉള്ളതെങ്കിൽ അവ ഒരൊറ്റ ഇനമായി കണക്കാക്കി 3 യൂറോ മാത്രം നികുതി നൽകിയാൽ മതിയാകും.
ഉപഭോക്താക്കൾ ഓൺലൈൻ സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ രണ്ട് രീതിയിലാണ് ഈ തുക ഈടാക്കുക എന്ന് റവന്യൂ വ്യക്തമാക്കുന്നു:
ചെക്കൗട്ട് സമയത്ത് (Charged at Checkout): പ്രമുഖ അന്താരാഷ്ട്ര ഓൺലൈൻ വ്യാപാര സൈറ്റുകൾ തങ്ങളുടെ വെബ്സൈറ്റിൽ തന്നെ ഈ പുതിയ നികുതി കണക്കാക്കാനുള്ള മാറ്റങ്ങൾ വരുത്തും. സാധനങ്ങൾ ഓർഡർ ചെയ്ത് പണം അടയ്ക്കുന്ന സമയത്ത് തന്നെ ഈ 3 യൂറോയും ബില്ലിൽ ഉൾപ്പെടുത്തും. ഇത്തരം സൈറ്റുകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ അയർലൻഡ് അതിർത്തിയിൽ തടസ്സമില്ലാതെ നേരിട്ട് നിങ്ങളുടെ വീട്ടിലെത്തും.
ഡെലിവറി സമയത്ത് (Charged on Delivery): ചില ചെറിയ വെബ്സൈറ്റുകൾ ചെക്കൗട്ട് സമയത്ത് ഈ നികുതി ഈടാക്കില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ, സാധനങ്ങൾ നിങ്ങളുടെ നാട്ടിലെത്തിക്കുന്ന ‘അൻ പോസ്റ്റ്’ (An Post) പോസ്റ്റൽ സർവീസോ അല്ലെങ്കിൽ മറ്റ് കൊറിയർ കമ്പനികളോ വാഹനം നിങ്ങളുടെ വീട്ടിൽ എത്തിക്കുമ്പോൾ ഈ തുക കൈപ്പറ്റും. കസ്റ്റംസ് ഡ്യൂട്ടിയും അവരുടെ സർവീസ് ചാർജും അടച്ചതിന് ശേഷം മാത്രമേ പാഴ്സൽ നിങ്ങൾക്ക് കൈമാറുകയുള്ളൂ.
അയർലൻഡിലുള്ള മലയാളി പ്രവാസികൾ നാട്ടിൽ നിന്നും തുണികളോ മറ്റ് ചെറിയ സമ്മാനങ്ങളോ ഓൺലൈൻ വഴി അയക്കുമ്പോഴും യുകെയിലെ വെബ്സൈറ്റുകളിൽ നിന്നും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോഴും ഇനി മുതൽ ഈ നിയമം ബാധകമാകും. സാധനങ്ങൾ ഓർഡർ ചെയ്യുന്നതിന് മുൻപ് ആ വെബ്സൈറ്റിന്റെ ‘ടേംസ് ആൻഡ് കണ്ടീഷൻസ്’ (Terms and Conditions) പരിശോധിച്ച് അവ എവിടെ നിന്നാണ് അയക്കുന്നതെന്ന് ഉറപ്പുവരുത്തണം. ‘.ie’ എന്ന് അവസാനിക്കുന്ന വെബ്സൈറ്റുകൾ ആണെങ്കിൽ പോലും ചിലപ്പോൾ അവരുടെ വെയർഹൗസ് യുകെയിലോ മറ്റോ ആണെങ്കിൽ ഈ നികുതി നൽകേണ്ടി വരും.
മറ്റൊരു പ്രധാന കാര്യം, നിങ്ങൾ വാങ്ങിയ സാധനം ഇഷ്ടപ്പെടാതെ തിരികെ അയക്കുകയാണെങ്കിൽ (Returns), നിങ്ങൾ അടച്ച 3 യൂറോ കസ്റ്റംസ് നികുതി തിരികെ ലഭിക്കുകയില്ല. സാധനം കേടുപാടുകൾ ഉള്ളതാണെങ്കിൽ മാത്രമേ ഈ തുക റീഫണ്ട് ചെയ്യുകയുള്ളൂ. വിദേശ കമ്പനികൾ യൂറോപ്പിലെ പ്രാദേശിക വ്യാപാരികളെക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിറ്റ് വിപണി പിടിച്ചെടുക്കുന്നത് തടയാനും തദ്ദേശീയ ബിസിനസുകളെ സംരക്ഷിക്കാനുമാണ് ഗവൺമെന്റ് ഈ കടുത്ത നിയമം കൊണ്ടുവരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.