തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്‌ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പും എണ്ണവും അന്തിമമായിട്ടില്ല. ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും.
ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറും. 21 അംഗ മുഴുവൻ മന്ത്രിസഭയാണ് തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുക.രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. വ്യാഴാഴ്‌ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ നടക്കും നയപ്രഖ്യാപന പ്രസംഗം 29 ആയിരിക്കും. ജൂൺ അഞ്ചിന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയിൽ ചേരുന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. രമേശ് ചെന്നിത്തല വഴങ്ങാനാണ് സാധ്യത. ആഭ്യന്തരവകുപ്പ് തന്നെ വേണമെന്ന് ഉറച്ച്നിൽക്കുകയാണ് ചെന്നിത്തല. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങളും തുടരുകയാണ്. ഏത് വകുപ്പ് ഏറ്റെടുക്കും എന്നതിൽ ഇന്നത്തെ ചർച്ചകളിൽ തീരുമാനമാകും. രമേശുമായി സംസാരിച്ചെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
അതിനിടെ, യുഡിഎഫിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ വേണമെന്ന് യുഡിഎഫിനെ അറിയിച്ചു. നിലവിൽ നാല് ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായി. യുഡിഎഫുമായുള്ള യോഗത്തിന് ശേഷമാകും അഞ്ചാമത്തെ മന്ത്രിയുടെ പേര് നിശ്ചയിക്കുക. എന്നാൽ, മന്ത്രിസ്ഥാനങ്ങൾക്ക് ലീഗ് ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് തിരുവനന്തപുരത്തെത്തിയ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ലീഗിന്‍റെ പേരിൽ സതീശനെതിരായ വിമർശനങ്ങൾക്ക് 'കായുള്ള മരത്തിലേ ചിലർ കല്ലെറിയൂ' എന്നായിരുന്നു തങ്ങളുടെ മറുപടി.
പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏറെ വൈകിയ പ്രഖ്യാപനത്തിൽ നിർണായകമായത് ജനവികാരവും ഘടക കക്ഷികളുടെ നിലപാടുകളുമാണ്. പല ട്വിസ്റ്റുകള്‍ക്ക് ഒടുവിലാണ് വി ഡി സതീശന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.