ധാക്ക: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽവന്നാൽ അയൽരാജ്യമായ ബംഗ്ലാദേശിൽ അഭയാർഥി പ്രതിസന്ധിയുണ്ടാകുമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് കോൺഗ്രസ് മെമ്പർ സെക്രട്ടറി അക്തർ ഹുസൈൻ. ബംഗ്ലാദേശ് പാർലമെന്റ് സെഷനിൽ സംസാരിക്കുന്നതിനിടെയായിരുന്നു എംപിയുടെ പ്രസ്താവന.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്നും ഇത് ബംഗ്ലാദേശിൽ വലിയൊരു ‘അഭയാർഥി പ്രവാഹത്തിന്’ കാരണമാകുമെന്നും അക്തർ ഹുസൈൻ പറഞ്ഞു. കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചയക്കില്ലെന്ന് യാതൊരു ഉറപ്പുമില്ലെന്നും ഹുസൈൻ പറഞ്ഞു. സാഹചര്യം നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അക്തർ ഹുസൈന്റെ ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തെത്തി. പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ബംഗ്ലാദേശി മുസ്ലീങ്ങളെ സംസ്ഥാനത്തുനിന്ന് പുറത്താക്കുമെന്നുള്ള ഹുസൈന്റെ വാക്കുകൾ ‘അപകടകരമാണെന്ന്’ ദുബെ എക്സിൽ കുറിച്ചു. തൃണമൂൽ കോൺഗ്രസിനെ സഹായിക്കുന്നവർ ഓരോരുത്തരായി ഇപ്പോൾ വെളിച്ചത്തുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കുടിയേറ്റക്കാരെ സംരക്ഷിക്കുന്നു എന്നതായിരുന്നു ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി ഉയർത്തിയ പ്രധാന ആരോപണങ്ങളിലൊന്ന്.
ബിജെപി അധികാരത്തിലേറിയാൽ അനധികൃത കുടിയേറ്റത്തിന് തടയിടുമെന്ന് പ്രചാരണ പരിപാടിയിൽ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിഷ്ക്രിയത്വമാണ് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.