കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 226 സീറ്റിലധികം നേടി വിജയിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. എക്സിറ്റ് പോളുകൾ ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് തയാറാക്കിയതാണെന്നും ഇവിഎം മെഷീനുകൾക്ക് രാത്രിയും പകലും കാവലിരിക്കണമെന്നും മമത പ്രവർത്തകരോട് ആവശ്യപ്പെട്ടു.
സ്ട്രോങ് റൂമിൽനിന്ന് മെഷീനുകൾ കൗണ്ടിങ് സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോൾ തട്ടിപ്പ് നടത്താനാണ് ബിജെപി ശ്രമമെന്നും മമത ആരോപിച്ചു.
അനധികൃതമായി സ്ട്രോങ് റൂമുകൾ തുറക്കാൻ ശ്രമം നടത്തിയെന്നാരോപിച്ച് ബംഗാളിൽ ചിലയിടങ്ങളിൽ സംഘർഷമുണ്ടായി.
ബിജെപി ഇടപെടൽ ആരോപിച്ച് തൃണമൂൽ നേതാക്കൾ ധർണയിരുന്നു. താൻ മത്സരിക്കുന്ന ഭവാനിപുർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് പ്രതിഷേധത്തിന് നേതൃത്വം നൽകി. സൗത്ത് കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിലാണ് മമത എത്തിയത്. തൃണമൂൽ നേതാക്കളും പ്രവർത്തകരും വിവിധ സ്ട്രോങ് റൂമുകൾക്കു മുൻപിൽ കൂട്ടത്തോടെ എത്തിയതോടെ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
നേരത്തേ നോർത്ത് കൊൽക്കത്തയിലെ രണ്ട് സീറ്റുകളിലെ തൃണമൂൽ സ്ഥാനാർഥികളായ കുനാൽ ഘോഷും ശശി പഞ്ചയും സ്ട്രോങ് റൂമിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഉച്ചവരെ സ്ട്രോങ് റൂമിനു മുൻപിലുണ്ടായിരുന്ന പ്രവർത്തകരോട് ഉച്ചയോടെ മടങ്ങാൻ ആവശ്യപ്പെട്ടതായും പിന്നീടാണ് വൈകിട്ട് നാലിന് ഖുദിരാം അനുശീലൻ കേന്ദ്രയിലെ സ്ട്രോങ് റൂം തുറക്കുമെന്ന സന്ദേശം ലഭിച്ചതെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു. തിരികെ എത്തിയപ്പോൾ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും അവർ പറഞ്ഞു. ബാലറ്റ് പേപ്പറുകൾ അകത്തേക്കു കൊണ്ടുപോകുന്നുണ്ടായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ പറയുന്നതെന്ന് ശശി പഞ്ച ആരോപിച്ചു.
അതേസമയം പോസ്റ്റൽ ബാലറ്റുകൾ തരംതിരിക്കുന്നതിനായി എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും എത്തണമെന്ന് ബന്ധപ്പെട്ടവർക്ക് ഇമെയിൽ അയച്ചിരുന്നുവെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിച്ചു. ഇവിഎം മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ സീൽ ചെയ്തിട്ടുണ്ടെങ്കിലും പോസ്റ്റൽ ബാലറ്റുകൾക്കായുള്ള സ്ട്രോങ് റൂം ആണ് തുറന്നതെന്നും കമ്മിഷൻ പറഞ്ഞു. സ്ട്രോങ് റൂമിന്റെ വരാന്തയിലാണ് തരംതിരിക്കൽ നടന്നതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
അതിനിടെ, ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളിലായി 77 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം പരിശോധിച്ചുവരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പാർട്ടികൾ, സ്ഥാനാർഥികൾ, പോളിങ് ഏജന്റുമാർ, നിരീക്ഷകർ എന്നിവരാണ് റീപോളിങ് ആവശ്യപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.