വാഷിങ്ടൻ∙ ഹാന്റാവൈറസ് ബാധിത ആഡംബര ക്രൂസ് കപ്പലായ എംവി ഹോൻഡിയസിൽനിന്നു മടങ്ങുന്ന 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് ആൻഡീസ് സ്ട്രെയിൻ ഹാന്റാവൈറസ് സ്ഥിരീകരിച്ചു. മൈൽഡ് പോസിറ്റീവ് ആണെന്നാണ് റിപ്പോർട്ട്.
രണ്ടാമതൊരു യാത്രക്കാരനും ചെറിയതോതിൽ ലക്ഷണങ്ങൾ ഉണ്ടെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്എച്ച്എസ്) ഞായറാഴ്ച അറിയിച്ചു. രണ്ടാമത്തെ വ്യക്തിക്ക് ഇതുവരെ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
17 അമേരിക്കൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ യുഎസിലേക്ക് എയർലിഫ്റ്റ് ചെയ്തു. ലക്ഷണങ്ങളുള്ള രണ്ടുപേർ വിമാനത്തിലെ ബയോകൺടെയ്ൻമെന്റ് യൂണിറ്റുകളിലാണു യാത്ര ചെയ്യുന്നത്. ലക്ഷണമുള്ള ഒരു യാത്രക്കാരനെ നെബ്രാസ്ക സർവകലാശാല മെഡിക്കൽ സെന്ററിലെ എഎസ്പിആർ റീജിയനൽ എമേർജിങ് സ്പെഷൽ പത്തോജൻ ട്രീറ്റ്മെന്റ് സെന്റർ (ആർഇഎസ്പിടിസി) ചികിത്സാ കേന്ദ്രത്തിലേക്കും രണ്ടാമത്തെ വ്യക്തിയെ മറ്റൊരു ആർഇഎസ്പിടിസി കേന്ദ്രത്തിലേക്കും കൊണ്ടുപോകുമെന്ന് എച്ച്എച്ച്എസ് വ്യക്തമാക്കി. യുഎസിൽ എത്തിയശേഷം ഓരോരുത്തരുടെ ആരോഗ്യനില വിലയിരുത്തി ചികിത്സ നൽകും.
ഹോൻഡിയസ് കപ്പലിൽ കണ്ടെത്തിയ ആൻഡീസ് സ്ട്രെയിൻ ഹാന്റാവൈറസ് കഠിനമായ ശ്വാസകോശ രോഗം ഉണ്ടാക്കാൻ ശേഷിയുള്ളതാണെന്നും ഇത് 50% വരെ മരണനിരക്കിന് കാരണമായേക്കാമെന്നുമാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകുന്നത്. ഡബ്ല്യുഎച്ച്ഒയുടെ കണക്ക് അനുസരിച്ച് ഇതുവരെ കപ്പൽ വിട്ടുപോയ എട്ടുപേർ രോഗബാധിതരായി. ആറ് പേരിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു. ഡച്ച് ദമ്പതിമാരും ഒരു ജർമൻ പൗരനും ഉൾപ്പെടെ മൂന്നു പേർ മരിച്ചു.
ടെനറൈഫ് തീരത്ത് നങ്കൂരമിട്ടു കിടക്കുന്ന കപ്പലിൽനിന്ന് സ്പെയിൻ, ഫ്രാൻസ് എന്നിവ ഇതിനകം പൗരന്മാരെ ഒഴിപ്പിച്ചു. ഓസ്ട്രേലിയ, കാനഡ, നെതർലൻഡ്സ്, തുർക്കി, ബ്രിട്ടൻ, അയർലൻഡ്, യുഎസ് എന്നിവയ്ക്കുള്ള ഫ്ലൈറ്റുകൾ ഞായറാഴ്ച രാത്രിയോടെ പുറപ്പെട്ടു. ഓസ്ട്രേലിയ തങ്ങളുടെ പൗരന്മാർക്ക് പുറമേ മറ്റൊരു രാജ്യക്കാരനെ കൂടി ചികിത്സയ്ക്കായി ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആ വ്യക്തി ഏതു രാജ്യത്തിന്റെ പൗരനാണെന്ന് വ്യക്തമാക്കിയിട്ടില്ല. ന്യൂസിലൻഡിന്റെ ഒരു പൗരനെ തിരികെ കൊണ്ടുവരാൻ ചർച്ചകൾ തുടരുകയാണ്. ഡബ്ല്യുഎച്ച്ഒ എല്ലാ യാത്രക്കാർക്കും 42 ദിവസത്തെ ക്വാറന്റൈൻ ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ഓർമകൾ ജനങ്ങളിൽ ആശങ്ക ഉണർത്തുന്നുണ്ടെങ്കിലും ഈ വൈറസ് കോവിഡിനേക്കാൾ വളരെ കുറഞ്ഞ തോതിൽ മാത്രം പകരുന്നതാണെന്നും പൊതുജനത്തിന് ഉയർന്ന അപകടസാധ്യത ഇല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.