ശബരിമല: സന്നിധാനത്തു ഭക്തർ വഴിപാടായി നൽകുന്ന പൂജാദ്രവ്യങ്ങളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായുള്ള വാർത്ത ശരിവച്ചു ദേവസ്വം വിജിലൻസ് ഹൈക്കോടതിക്കു റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നു പരിഗണിച്ചേക്കും.
തീർഥാടകർ നൽകിയ പണത്തിനു മുഴുവൻ രസീത് നൽകാത്ത ദേവസ്വം ജീവനക്കാരന് എതിരെ നടപടിക്കു വിജിലൻസ് ഫെബ്രുവരിയിൽ ശുപാർശ ചെയ്തിരുന്നു. ശബരിമലയിൽ പടിപൂജയിലും ആടിയശിഷ്ടം നെയ്യ് തയാറാക്കുന്നിടത്തും വിതരണത്തിലും നേരത്തെ തട്ടിപ്പ് കണ്ടെത്തിയിരുന്നു.പിന്നാലെയാണു പൂജാദ്രവ്യങ്ങളുടെ പേരിലെ തട്ടിപ്പും പുറത്തുവന്നത്.
പാലക്കാട് സ്വദേശിയും കൊല്ലത്തെ വ്യവസായിയുമായ സുനിൽ കുമാർ (സുനിൽ സ്വാമി) വഴിപാടായി വാങ്ങി നൽകുന്ന പൂജാദ്രവ്യങ്ങൾ ഗണപതിഹോമത്തിനും നിവേദ്യം തയാറാക്കാനും എടുത്ത ശേഷം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർ വിലകൊടുത്തു വാങ്ങിയതായി ബില്ലുണ്ടാക്കി 10 വർഷമായി തട്ടിപ്പു നടക്കുന്നുണ്ടെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന വേണമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
ഏകദേശം 54 ലക്ഷം രൂപയുടെ വഴിപാട് സാധനങ്ങളാണു വർഷംതോറും സുനിൽ സ്വാമി സമർപ്പിക്കുന്നത്. ഇതു വഴിപാടായി സമർപ്പിക്കുന്നതിനാൽ ദേവസ്വം സ്റ്റോറിലെ കണക്കിൽ ഉൾപ്പെടുന്നില്ല. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനും മേൽശാന്തി മുറിക്കും മധ്യേ എസി മുറിയിലാണ് ഇവ സൂക്ഷിക്കുന്നത്. ഇതിനായി ഈ മുറി നവീകരിച്ചു നൽകിയതും സുനിൽ സ്വാമിയാണ്.
സൗജന്യമായി ലഭിച്ച സാധനങ്ങൾ ഉപയോഗിച്ചു നിത്യപൂജകൾ നടത്തിയ ശേഷം ചെലവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർ എഴുതി എടുക്കുകയാണു പതിവ്. അഷ്ടാഭിഷേകത്തിന് 6000 രൂപയാണു ടിക്കറ്റ് നിരക്ക്. 5700 രൂപയുടെ സാധനങ്ങൾ ദേവസ്വം സ്റ്റോറിൽ നിന്ന് എടുത്ത ശേഷം 300 രൂപ പാൽ, പനിനീര്, കരിക്ക് എന്നിവ വാങ്ങിയതായി എഴുതി എടുക്കുമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.