മുംബൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന സൂചനകൾ ശക്തമാക്കി ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോള വിപണിയിൽ ചരിത്രത്തിലാദ്യമായി അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 96 കടന്നു.
വെള്ളിയാഴ്ച വ്യാപാരത്തിനിടെ 50 പൈസയുടെ ഇടിവോടെ 96.14 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപ എത്തിയത്.
വ്യാഴാഴ്ച 95.64 എന്ന നിലയിലായിരുന്ന രൂപ, വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് 95.86 എന്ന നിലയിലായിരുന്നു. ഇതോടെ ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറി. ഈ വർഷം മാത്രം ആറ് ശതമാനത്തിലധികം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിലേക്ക് നീങ്ങുന്നത് രൂപയുടെ മൂല്യത്തെ സമ്മർദത്തിലാക്കുന്നുണ്ട്. ഇതോടൊപ്പം, ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 1.3 ശതമാനം വർധിച്ച് ബാരലിന് 107 ഡോളറിന് മുകളിലെത്തി. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാൽ, രൂപയുടെ മൂല്യമിടിവ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്.
അമേരിക്കൻ വിപണിയിൽ ഡോളർ സൂചിക 99.05 ആയി ഉയർന്നതും രൂപയ്ക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ധനം, ഇലക്ട്രോണിക്സ്, വ്യവസായ അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ഇറക്കുമതി ചെലവ് ഇതോടെ വർധിക്കും.
ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് മൂന്ന് രൂപയുടെ വർധന സർക്കാർ വരുത്തിയിട്ടുണ്ട്. അതേസമയം ഐടി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കയറ്റുമതി മേഖലയിലുള്ള കമ്പനികളുടെ വരുമാനത്തിൽ ഈ ഇടിവ് ഗുണകരമായേക്കാം. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വിലയും റിസർവ് ബാങ്ക് സ്വീകരിക്കുന്ന നടപടികളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.