തൃശ്ശൂർ: വർഷങ്ങളായി തുടരുന്ന മുണ്ടുപാലം - കുരിയച്ചിറ റോഡിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്.
കുരിയച്ചിറ സെന്റ് ജോസഫ് ചർച്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ മുണ്ടുപാലം ജംഗ്ഷനിൽ വച്ചാണ് ജനപ്രതിനിധികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ചു കൊണ്ട് ബഹുജന പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് പുലിക്കോട്ടിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് കുരിയച്ചിറ യൂണിറ്റ് പ്രസിഡന്റ് ടോണി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ വികസന വിഷയങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും ചർച്ചയായി. ജനങ്ങളുടെ ഈ ന്യായമായ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച കൗൺസിലർമാരായ ജേക്കബ് പുലിക്കോട്ടിൽ, ഷോമി ഫ്രാൻസിസ്, ബൈജു വർഗീസ് എന്നിവർ, മുണ്ടുപാലം - കുരിയച്ചിറ റോഡിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ തങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് വേദിയിൽ ഉറപ്പുനൽകി.
കോർപ്പറേഷൻ തലത്തിൽ ഇതിനായി പ്രത്യേക സമ്മർദ്ദം ചെലുത്തുമെന്നും അവർ വ്യക്തമാക്കി.കുരിയച്ചിറ സെന്റ് ജോസഫ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജീസ് അക്കരപറ്റിയേക്കൽ, ഡീക്കൻ ക്രിസ്റ്റിൻ മരിയ, ട്രഷറർ സൈമൺ വടക്കേത്തല എന്നിവർ യോഗത്തിൽ സംസാരിക്കുകയും ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലുള്ള ഈ ട്രാഫിക് കുരുക്കിന് എത്രയും വേഗം ഭരണകൂടം പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് സെക്രട്ടറി സെബി കോയിക്കര ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
മുണ്ടുപാലം ജംഗ്ഷനിലെ കടുത്ത ട്രാഫിക് ബ്ലോക്ക് മൂലം യാത്രക്കാരും സ്കൂൾ കുട്ടികളും രോഗികളുമടങ്ങുന്ന പ്രദേശവാസികളും ദിവസേന അനുഭവിക്കുന്ന ദുരിതയാത്രയ്ക്ക് അടിയന്തരമായി അറുതി വരുത്തണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. തൃശ്ശൂർ നഗരത്തിലേക്കുള്ള പ്രധാന കണക്റ്റിവിറ്റി റോഡുകളിലൊന്നായ ഇവിടെ, ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണങ്ങളോ റോഡ് വികസനമോ നടപ്പാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്ന് യോഗത്തിൽ ശക്തമായ ആവശ്യമുയർന്നു. വരും ദിവസങ്ങളിലും ഈ വിഷയത്തിൽ അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെയും സംഘടനയുടെയും തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.