തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നത് തുടരുന്നതിനിടെ മന്ത്രിമാരുടെ ഓഫിസിൽ നിന്നു വീണ്ടും ഫയലുകൾ നീക്കി പഴ്സനൽ സ്റ്റാഫ്. ഉന്നത വിദ്യാഭ്യാസം, മൃഗസംരക്ഷണം, പൊതുമരാമത്ത്, കൃഷി , പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് വളപ്പിനു പുറത്തെ അനെക്സ് രണ്ടിൽ നിന്നാണ് കൂട്ടത്തോടെ ഫയലുകൾ വാഹനങ്ങളിൽ കൊണ്ടുപോയത്.
മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ നിന്നുള്ള ഫയലുകൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ പഴ്സനൽ സ്റ്റാഫ് കൊണ്ടുപോയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനു ശേഷം മുൻ തീയതി രേഖപ്പെടുത്തി സർക്കാർ ഒട്ടേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇ ഓഫിസ് സംവിധാനം ഒഴിവാക്കിയാണ് ഇതിനുള്ള ഫയൽ നീക്കങ്ങൾ നടത്തിയത്. ഇ ഓഫിസ് വഴി ഫയൽ നീക്കിയാൽ ഡിജിറ്റൽ ഒപ്പിൽ മുൻ തീയതി രേഖപ്പെടുത്താൻ കഴിയാത്തതിനാലാണ് കടലാസ് ഫയലുകൾ സൃഷ്ടിച്ചത്.
ഇതു സംബന്ധിച്ച രേഖകളും എടുത്തു മാറ്റിയവയുടെയും നശിപ്പിച്ചവയുടെയും കൂട്ടത്തിലുണ്ടെന്നാണ് സൂചന. പുതിയ സർക്കാർ അധികാരമേറ്റ ശേഷം ഫയൽ നശിപ്പിക്കൽ സംബന്ധിച്ച അന്വേഷണത്തിന് സാധ്യതയുണ്ട്. വിവിധ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ പ്രതിപക്ഷ നേതാവിനോട് ഈ ആവശ്യമുന്നയിച്ചു.
സെക്രട്ടേറിയറ്റിൽ ഇന്നലത്തോടെ എല്ലാ മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിന്റെയും ബോർഡുകൾ നീക്കുകയും അവയിലെ പേരുകൾ മായ്ക്കുകയും ചെയ്തു. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു പിന്നാലെ സമര ഗേറ്റ് പൂർണമായി അടച്ചിട്ടിരിക്കുകയാണ്. അതു തുറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അധികാരമൊഴിയും മുൻപുള്ള ഫയൽ നശിപ്പിക്കൽ ചട്ടവിരുദ്ധമാണെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ഫയൽ നശിപ്പിക്കുന്നതിന് കൃത്യമായ നടപടിക്രമമുണ്ട്. ഓരോ ഫയലും എത്ര കാലം സൂക്ഷിക്കണമെന്ന് സമയക്രമവും ചട്ടവുമുണ്ട്. ഇതു പാലിക്കാതെ ഭരണമൊഴിയും മുൻപ് കൂട്ടത്തോടെ ഫയൽ നശിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും സംശയകരമാണ്. ചീഫ് സെക്രട്ടറിക്കും വകുപ്പു സെക്രട്ടറിമാർക്കുമാണ് ഫയൽ സൂക്ഷിക്കുന്നതിനുള്ള ചുമതല. ചട്ടപ്രകാരമുള്ള സമയക്രമം പാലിച്ചാണോ നശിപ്പിക്കൽ എന്നതു പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.