കൊച്ചി: നാടിനെ ലഹരിമുക്തമാക്കണമെന്ന് നടൻ മോഹൻ ലാലിന്റെ അഭ്യർഥന. ലഹരിവിപത്തിനെ ഉരുക്കു മുഷ്ടി കൊണ്ട് നേരിടണമെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശനു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ്’ എന്ന തന്റെ സിനിമ ഡയലോഗും മോഹൻലാൽ വേദിയിൽ പറഞ്ഞു.
മനസ്സിൽ ചങ്ങാതിയുടെ സ്ഥാനമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് മോഹൻലാൽ പറഞ്ഞു. ‘‘ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്കു മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു. സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വി.ഡിക്കായി തെരുവിൽ ഇറങ്ങിയത്.
കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് പ്രത്യാശിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവരോടും സൗഹൃദം നിലനിർത്തുന്നയാളാണ് ഞാൻ. കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്രബോധമാണ് എന്നെ നയിച്ചിട്ടുള്ളത്.
തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണ്. കലാകാരൻ എന്ന നിലയിൽ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും സർക്കാരിന് വാഗ്ദാനം ചെയ്യുന്നു. ധീരമായി ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുക’’ – മോഹൻ ലാൽ പറഞ്ഞു.
സതീശൻ സർ എന്നാണ് മോഹൻലാൽ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്.
സലിം കുമാർ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും സന്നിഹിതരായിരുന്നു. കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് വി.ഡി. സതീശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പദ്ധതി ഉടൻ തുടങ്ങും. ഏവിയേഷൻ പദ്ധതികളും ആരംഭിക്കും. പത്രാസിനു പിന്നാലെ പോകില്ല. എന്നെയോർത്ത് നിങ്ങൾക്ക് തലകുനിക്കേണ്ടി വരില്ല. ഓരോ നടപടിയും സാധാരണക്കാരനു വേണ്ടിയാകുമെന്നും സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.