കണ്ണൂർ: പിണറായി വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ രേഖകളൊന്നും കണ്ടെത്തിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പിണറായിയിലെ ‘പ്രവിക്’ എന്ന വീട്ടിൽ പരിശോധന നടത്തിയതെന്നും ഇ.ഡി അറിയിച്ചു.
കൊച്ചി സോണൽ ഓഫിസ് ഡപ്യൂട്ടി ഡയറക്ടർ എസ്. സിമി പുറപ്പെടുവിച്ച സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോഴിക്കോട് സബ് സോണൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 7:50ന് എത്തിയത്. രണ്ട് വനിതകൾ ഉൾപ്പെടെ ആറ് സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടായിരുന്നു.
തുടർന്ന് സിപിഎം പിണറായി ലോക്കൽ സെക്രട്ടറി സി. നന്ദനന്റെ സാന്നിധ്യത്തിൽ, വീടിന്റെ കെയർ ടേക്കർ നാണു വീട് തുറന്നുനൽകി. എട്ടരയോടെ പരിശോധന ആരംഭിച്ചു. പരിശോധനയിൽ സംശയാസ്പദമായോ കുറ്റകരമായോ ഉള്ള രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്താനോ പിടിച്ചെടുക്കാനോ സാധിച്ചില്ല. പരിശോധനയ്ക്കിടയിൽ നാണുവിന്റെ മൊഴി രേഖപ്പെടുത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ശാഖകളിലെ ഉദ്യോഗസ്ഥരായ സി. ഷീബ (ബ്രാഞ്ച് മാനേജർ), അഭിഷേക് നിംബാദ്കർ (അസിസ്റ്റന്റ് മാനേജർ) എന്നിവരായിരുന്നു റെയ്ഡിന് സാക്ഷികളായി ഒപ്പമുണ്ടായിരുന്നത്. പരിശോധന പൂർണമായും സമാധാനപരമായാണ് നടന്നതെന്നും വസ്തുവകകൾക്ക് നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ രേഖാമൂലം അറിയിച്ചു. പ്രവർത്തകരുടെ പ്രതിഷേധം കാരണം പിണറായിയുടെ വീട്ടിൽ നിന്നും ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് ഉൾപ്പെടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, വി. ശിവദാസൻ എംപി എന്നിവരുമായി ചർച്ച നടത്തുകയും ഉദ്യോഗസ്ഥർക്ക് തിരിച്ചു പോകാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു.
ഉദ്യോഗസ്ഥർ പുറത്തിറങ്ങിയപ്പോൾ കൂവിവിളിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാൽ തിരുവനന്തപുരത്തുണ്ടായ പോലെ അക്രമ സംഭവങ്ങൾ ഉണ്ടായില്ല. റെയ്ഡിന് പിന്നാലെ പിണറായിയിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.കെ. ശൈലജ, പി. ജയരാജൻ, എം.വി. ജയരാജൻ, ഇ.പി. ജയരാജൻ, കെ.കെ. രാഗേഷ്, വി. ശിവദാസൻ എംപി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.