എറണാകുളം: നൂറുസീറ്റും കടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉഗ്രൻ തിരിച്ചുവരവിന് വഴിയൊരുക്കിയ യുഡിഎഫിന്റെ പടനായകന് എറണാകുളത്ത് വൻ സ്വീകരണം. തലസ്ഥാനത്ത് നിന്ന് എറണാകുളത്തേക്ക് മടങ്ങിയെത്തിയ വി.ഡി. സതീശന് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തങ്ങളുടെ നേതാവിനെ സ്വീകരിച്ചു.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സതീശനേയും കാത്ത് പ്രവർത്തകർ കാത്തുനിന്നത്. കാത്തിരിപ്പിനൊടുവിൽ സതീശൻ വന്നിറങ്ങിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. പിന്നീട് റെയിൽവേ സ്റ്റേഷൻ പരിസരത്തിന് സമീപം ഒരു ഉത്സവപ്രതീതിയായിരുന്നു. തടിച്ചുകൂടിയ പ്രവർത്തകർ സതീശന് വലിയ സ്വീകരണമൊരുക്കി.
മുദ്രാവാക്യങ്ങൾ മുഴക്കിയും പൂച്ചെണ്ടുകൾ നൽകിയും കൈകൊടുത്തും പ്രവർത്തകർ അവരുടെ നേതാവിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ജനങ്ങൾക്കുനേരെ കൈവീശി സതീശൻ തടിച്ചുകൂടിയവരെയെല്ലാം അഭിവാദ്യം ചെയ്തു.
മുഖ്യമന്ത്രി സതീശാ, വി.ഡി.എസ് എന്നുൾപ്പെടെയുള്ള മുദ്രാവാക്യങ്ങളും ജനക്കൂട്ടത്തിൽ നിന്നുയർന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസും പാടുപെട്ടു.
പ്രവർത്തകർ സതീശനെ എടുത്തുയർത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഡിസിസി ഓഫീസിലേക്കാണ് സതീശൻ പോയത്. അവിടെ നിന്നാണ് സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് വി.ഡി. സതീശൻ പോകുന്നത്. ഡിസിസി ഓഫീസിലും ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങാൻ സാധിക്കാത്ത വിധം വൻജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്. അതേസമയം മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസിൽ നടന്നുവരികയാണ്.
പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയർമാനുമെന്നനിലയിൽ വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവും സീനിയോറിറ്റിയിൽ മുൻപനുമായ രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരാണ് പരിഗണനയിലുള്ളത്. എം.എൽ.എ.മാരുടെ അഭിപ്രായമാരാഞ്ഞശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ നിശ്ചയിക്കുകയാണ് കോൺഗ്രസിലെ രീതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.