തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ 6 പേരെക്കൂടി മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
വിഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചശേഷം ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തും. സിപിഎം നേതാവ് ചാല ഉണ്ണി, വിജയ്, സിദ്ധാര്‍ഥ്, ഷാജു, നിഷാന്ത്, ആറ്റുകാല്‍ ഉണ്ണിക്കൃഷ്ണന് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി എ.ആര് ക്യാംപില്‍ എത്തിച്ച ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. പ്രതികളെ പലയിടത്തുനിന്നും അറസ്റ്റ് ചെയ്തതാണെന്നു പൊലീസ് അവകാശപ്പെടുമ്പോള്‍ കീഴടങ്ങിയാതെന്നാണ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ 19 പ്രതികളെ ഇന്നലെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. 5 പ്രതികളുടെ ജാമ്യാപേക്ഷയില്‍ മജിസ്ട്രേട്ട് കോടതി 3 ഇന്നു വിധി പറയും.
സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തിരുവനന്തപുരം കോര്പറേഷന് മുന്‍ കൗണ്‍സിലറുമായ ഐ.പി.ബിനു (48) ഉള്‍പ്പെടെ എല്ലാ പ്രതികളും സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. നിധിന് രാജ്, മനോജ്, ജീവന്, ഷാഹില്‍, ശ്രീജിത്ത്, പി.എസ്.കിരണ്‍, അനില്‍ കുമാര്‍, ഷെഫീഖ്, ഹരീഷ് കുമാര്‍, ദിനീത് വി.നായര്‍, രേവന്ത്, ലെനിന് രാജ്, ജി.ആര്.നന്ദു, രാഹുല്‍ എ.രാജന്, രാഹുല്‍, വി.എസ്.വൈശാഖ്, അമല്‍, ദിനകര്‍ എന്നിവരാണു റിമാന്‍ഡിലായ മറ്റു പ്രതികള്‍.
10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ 2 കേസുകളാണുള്ളത്. ഇ.ഡി സംഘത്തിന്റെ പരാതിയില്‍, കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയും പരുക്കേറ്റ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന് സിപിഒ രഞ്ജിത്തിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരാളുള്‍പ്പെടെയുള്ള സംഘത്തിനെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. 'ഇവന്മാരെ കൊല്ലെടാ' എന്ന് ആക്രോശിച്ച് 3 കാറുകള്‍ വളഞ്ഞെന്നും ദേഹോപദ്രവം ചെയ്തു ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്നും വധിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി ഏകദേശം 300 പേര് ചേര്‍ന്ന് ആക്രമിച്ചെന്നും ആദ്യ കേസിലെ എഫ്ഐആറില്‍ പറയുന്നു. തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടിയും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. 3 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും കേസുണ്ട്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വധശ്രമക്കുറ്റം, 6 മാസം മുതല്‍ 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന മറ്റു കുറ്റങ്ങള്‍ (മാരകായുധവുമായി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സായുധകലാപം) എന്നിവയാണു ചുമത്തിയിട്ടുള്ളത്. വധശ്രമം ഒഴികെയുള്ള കുറ്റങ്ങള്‍ പൊലീസുകാരനെതിരായ ആക്രമണത്തിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം തകര്‍ത്ത സംഭവത്തില്‍, വാഹനം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം നിലനില്ക്കും. പൊതുമുതല്‍ നശിപ്പിക്കുന്നതു തടയാനുള്ള നിയമത്തിന്റെ വകുപ്പു കൂടി ചേര്‍ത്താണ് മ്യൂസിയം പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. 3 ലക്ഷം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ 3 സ്വകാര്യ കാറുകളാണ് ആക്രമിക്കപ്പെട്ടത്. വാഹനം ഉപയോഗിച്ചത് പൊതുവായ ഔദ്യോഗിക ആവശ്യത്തിനാണ്. അതിനാല്‍ വാഹനം വാടകയ്ക്കെടുത്ത വകുപ്പ്, സംഭവിച്ച നാശനഷ്ടത്തിനു പരിഹാരം നല്കാന് ബാധ്യസ്ഥമാണ്. ഇതു പൊതുഖജനാവിനുണ്ടാകുന്ന നഷ്ടമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിനായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്വകാര്യ വാഹനങ്ങളും പൊതുമുതലിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് മോട്ടര്‍ വാഹന വകുപ്പ് പറയുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വാഹനമാണിതെന്ന മറുവാദത്തിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെങ്കില്‍ അത് സംരക്ഷിക്കാന്‍ യുക്തമായ മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതായിരുന്നു എന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചേക്കാം. സംഭവിച്ച നാശനഷ്ടം ആകസ്മികമായിരുന്നില്ല. നിലവിലെ സാഹചര്യങ്ങളില്‍ അത് പ്രതീക്ഷിക്കാവുന്നതായിരുന്നു. അതിനാല്‍ ഈ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കമ്പനി നിലപാടെടുത്താല്‍ അതു പ്രതികളില്‍നിന്ന് ഈടാക്കി നല്കാന് കോടതി വിധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.