കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). ഇ.ഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്.
വീണയ്ക്കെതിരായ അന്വേഷണത്തിൽ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയേക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന നടപടിയാണിത്. വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇ.ഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ശേഖരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നൽകുമെന്നാണു വിവരം. ഇതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുക.വീണയുടെയും എക്സാലോജിക് കമ്പനിയുടെയും ഏറ്റവും വലിയ വരുമാന സ്രോതസ്സ് സിഎംആർഎൽ കമ്പനിയായിരുന്നുവെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു.
കൺസൽറ്റന്റ് എന്ന നിലയിൽ വീണയ്ക്കു മാത്രം 2016–17 മുതൽ 2020–21 വരെ സിഎംആർഎൽ നൽകിയത് 2.07 കോടിയാണ്. എക്സാലോജിക്കിന് 2017–18, 2018–19 സാമ്പത്തിക വർഷത്തിലായി 71 ലക്ഷവും നൽകി.
വീണയും എക്സാലോജിക്കുമായുള്ള കരാറുകൾ സിഎംആർഎലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അറിഞ്ഞിട്ടില്ല.
വീണയും സിഎംആർഎലുമായി 2017 മാർച്ച് മുതൽ 2020 ജൂൺ വരെ 93 ഇമെയിലുകൾ അയച്ചതിന്റെ ഉള്ളടക്കം പണമിടപാട് സംബന്ധിച്ച ഇൻവോയ്സ് മാത്രമായിരുന്നു. കമ്പനിക്കു നൽകുന്ന സേവനത്തെക്കുറിച്ച് ഒരു പരാമർശവുമുണ്ടായിരുന്നില്ല. സിഎംആർഎലിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്ന 2019 ജനുവരിയോടെ എക്സാലോജിക്കിന്റെ ഇൻവോയ്സുകൾ ഫയലിൽ രേഖപ്പെടുത്തുന്നതു സിഎംആർഎൽ അവസാനിപ്പിച്ചു. എന്നാൽ, ഐടി കൺസൽറ്റന്റ് എന്ന നിലയിൽ വീണയ്ക്ക് 2020 ഏപ്രിൽ വരെ ഇൻവോയ്സ് അനുസരിച്ചു പണം നൽകി. പ്രധാന വരുമാനം നിലച്ചതിനാലാകാം, 2021-22 ആയപ്പോഴേക്കും എക്സാലോജിക് നഷ്ടത്തിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.