ബെയ്ജിംഗ്: വ്യാപാര രംഗത്തും അത്യപൂർവ്വ ധാതുക്കളുടെ കൈമാറ്റത്തിലും നിർണ്ണായക കരാറുകൾ ലക്ഷ്യമിട്ട് ചൈനയിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സോയാബീൻ, ബോയിംഗ് വിമാന കരാറുകൾ ഒഴികെ മറ്റ് വൻ നേട്ടങ്ങളൊന്നും സ്വന്തമാക്കാനാകാതെ മടങ്ങേണ്ടി വന്നിരുന്നു.
എന്നാൽ നയതന്ത്ര ചർച്ചകളേക്കാൾ ഉപരിയായി, ട്രംപും സംഘവും ബെയ്ജിംഗ് വിടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ കാട്ടിയ കടുത്ത സുരക്ഷാ മുൻകരുതലുകളാണ് ഇപ്പോൾ ആഗോളതലത്തിൽ വാർത്തയായിരിക്കുന്നത്. ചൈനീസ് അധികൃതർ ഔദ്യോഗികമായി നൽകിയ ഉപഹാരങ്ങളും സ്മരണികകളും ഉൾപ്പെടെ 'ചൈനീസ് നിർമ്മിതമായ' ഒരൊറ്റ വസ്തു പോലും ട്രംപിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ കയറ്റാൻ യുഎസ് സുരക്ഷാ വിഭാഗം അനുവദിച്ചില്ല. വിമാനത്തിന്‍റെ പടവുകൾക്ക് താഴെ വെച്ചിരുന്ന ചവറ്റുക്കുട്ടയിലേക്ക് വൈറ്റ് ഹൗസ് ജീവനക്കാരും അമേരിക്കൻ മാധ്യമപ്രവർത്തകരും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളെല്ലാം പരസ്യമായി വലിച്ചെറിയുകയായിരുന്നു.
ചൈനീസ് അധികൃതർ നൽകിയ ബാഡ്ജുകൾ, പ്രസ് ക്ഷണക്കത്തുകൾ, മൊമെന്‍റോകൾ, താൽക്കാലിക ഫോണുകൾ എന്നിവയെല്ലാം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടു. ചൈനയുടെ ഭാഗത്തുനിന്നുള്ള ചാരപ്രവർത്തനവും ഡിജിറ്റൽ നിരീക്ഷണവും പൂർണ്ണമായി പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് ഈ കടുത്ത നടപടി. ചൈനയിൽ നിന്നുള്ള ഒരു വസ്തുവും വിമാനത്തിൽ കയറ്റരുതെന്ന കർശന നിർദ്ദേശമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസിന് നൽകിയിരുന്നത്. പര്യവേക്ഷണ ഉപകരണങ്ങൾ നയതന്ത്ര സമ്മാനങ്ങളിൽ ഒളിപ്പിക്കുന്ന ചൈനീസ് ശൈലി മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. യാത്രയിലുടനീളം കടുത്ത സുരക്ഷയാണ് ട്രംപും സംഘവും പുലർത്തിയത്.
ട്രംപിനൊപ്പം യാത്ര ചെയ്ത പ്രമുഖ വ്യവസായികളായ ഇലോൺ മസ്ക്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവരടക്കമുള്ളവർ തങ്ങളുടെ വ്യക്തിഗത ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അമേരിക്കയിൽ തന്നെ വെച്ചാണ് ചൈനയിലേക്ക് തിരിച്ചത്. സിഗ്നലുകൾ പൂർണ്ണമായി തടയുന്ന പ്രത്യേക 'ഫാരഡെ ബാഗുകളിൽ' സൂക്ഷിച്ച താൽക്കാലിക ഫോണുകൾ മാത്രമാണ് ഇവർ ചൈനയിൽ ഉപയോഗിച്ചത്. പുറമേക്ക് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സൗഹൃദം നടിച്ചെങ്കിലും അണിയറയിൽ ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ വൻ തർക്കങ്ങളും ഉരസലുകളും നടന്നു.
ബെയ്ജിംഗിലെ ടെംപിൾ ഓഫ് ഹെവനിലേക്ക് ഇരുനേതാക്കളും എത്തിയപ്പോൾ തോക്ക് കൈവശം വെച്ച അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥനെ ചൈനീസ് അധികൃതർ തടഞ്ഞത് കൈയാങ്കളിയിലാണ് കലാശിച്ചത്. കൂടാതെ ഉഭയകക്ഷി ചർച്ചയ്ക്ക് മുന്നോടിയായി ചൈനീസ് മാധ്യമപ്രവർത്തകരുടെ തിരക്കിൽപ്പെട്ട് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. തങ്ങൾ ചൈനയ്ക്കെതിരെയും ചൈന തങ്ങൾക്കെതിരെയും ശക്തമായ ചാരപ്രവർത്തനം നടത്തുന്നുണ്ടെന്ന് മടക്കയാത്രയ്ക്ക് മുൻപ് ട്രംപ് തന്നെ മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തു. ട്രംപിന്‍റെ രണ്ടാം ഭരണകാലത്തെ ആദ്യ ചൈനീസ് സന്ദർശനം വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിലെ ഈ ദൃശ്യങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.