മുംബൈ: സഞ്ജു സാംസൺ ഇന്ത്യൻ ടി20 ടീമിന്റെ നായകനായേക്കുമെന്ന് റിപ്പോർട്ട്. മോശം ഫോം തുടരുന്ന സൂര്യകുമാർ യാദവിന് പകരം ആദ്യം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു മുൻതൂക്കം. എന്നാൽ മിന്നുന്ന ഫോമിൽ കളിക്കുന്ന സഞ്ജുവിന്റെ പേരാണ് ഇപ്പോൾ മുഖ്യമായും പരിഗണിക്കുന്നതെന്ന് 'ജാഗരൺ' റിപ്പോർട്ട് ചെയ്യുന്നു. സൂര്യകുമാർ യാദവിന്റെ നായകസ്ഥാനം സംബന്ധിച്ച് ബിസിസിഐ പുനഃപരിശോധന നടത്തിവരികയാണെന്നും റിപ്പോർട്ട് പറയുന്നു.
ശ്രേയസ് അയ്യരെ അടുത്ത നായകനായി പരിഗണിക്കുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, സമീപകാലത്തെ പ്രകടനംകൂടി കണക്കിലെടുത്ത് സഞ്ജുവിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നതിന് ശേഷം സഞ്ജു സാംസൺ മികച്ച ബാറ്റിംഗ് ഫോം ആണ് പുറത്തെടുത്തത്.
നിലവിൽ ചെന്നൈ ടീമിന്റെ നായകനല്ലെങ്കിലും, മുമ്പ് രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള പരിചയസമ്പത്തും സഞ്ജുവിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യൻ ടി20 ടീമിൽ സഞ്ജുവിന്റെ തുടർച്ചയായ സാന്നിധ്യം അദ്ദേഹത്തിന് അനുകൂലമായ ഘടകമാണെന്നാണ് വിലയിരുത്തൽ. 2024-ലെ ടി20 ലോകകപ്പ് മുതൽ ടീമിന്റെ ഭാഗമായ സഞ്ജു, 62 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് മൂന്ന് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും ഉൾപ്പെടെ 1,399 റൺസ് നേടിയിട്ടുണ്ട്.
ഈ വർഷം ആദ്യം ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടിയപ്പോഴും സഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ശ്രേയസ് അയ്യർ നിലവിൽ പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ടി20 ടീമിൽ സജീവമല്ല. 2023 ഡിസംബറിലാണ് ശ്രേയസ് അയ്യർ ഇന്ത്യക്കുവേണ്ടി അവസാനമായി ടി20 കളിച്ചത്. ഇത്രയും വലിയൊരു ഇടവേളയ്ക്ക് ശേഷം നേരിട്ട് നായകസ്ഥാനത്തേക്ക് എത്തുന്നതിൽ പ്രായോഗിക പ്രയാസങ്ങളുള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളിൽ സൂര്യകുമാർ യാദവ് തന്നെ നായകനായി തുടർന്നേക്കും. ഈ പരമ്പരയിലും അദ്ദേഹം മോശം ഫോം തുടരുകയാണെങ്കിൽ മാറ്റം അനിവാര്യമായേക്കുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.