കൊച്ചി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസത്തിലേക്ക് കടന്നതോടെ, കോൺഗ്രസ് അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ ബെന്നി ബഹനാൻ എം.പി.യെ തടയുന്ന സാഹചര്യമുണ്ടായി.
പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു പരിപാടിക്കെത്തിയ ബെന്നി ബഹനാൽ എം.പി.യെ യുവജനങ്ങളായ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എം.പി.യുടെ നിലപാട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തീരുമാനം വി.ഡി. സതീശന് എതിരാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി പ്രഖ്യാപനം പത്ത് ദിവസം വൈകുന്നത് വോട്ടർമാർക്കും പ്രവർത്തകർക്കും ഇടയിൽ വലിയ പരിഹാസത്തിന് ഇടയാക്കുന്നുണ്ട്. 'നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്' എന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രവർത്തകർ പങ്കുവെക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയത്ത് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യവും പ്രവർത്തകർ എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്തി. ഒടുവിൽ സതീശൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് പോലീസ് ഉറപ്പ് നൽകിയാണ് ഇയാളെ പിന്തിരിപ്പിച്ചത്. ജനവികാരം തങ്ങൾക്ക് അനുകൂലമാണെന്ന ഉറച്ച വിശ്വാസത്തിലാണ് വി.ഡി. സതീശൻ ക്യാമ്പ്.
മുസ്ലിം ലീഗിന്റെ നിലപാടും 63 എം.എൽ.എമാരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്ന് അവർ അവകാശപ്പെടുന്നു. നിലവിൽ ആലുവയിലെ വസതിയിലുള്ള വി.ഡി. സതീശൻ ഉടൻ തന്നെ തന്റെ മണ്ഡലമായ പറവൂരിലേക്ക് തിരിക്കും. പ്രഖ്യാപനം വരുമ്പോൾ അദ്ദേഹം പറവൂരിലുണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് ചർച്ചകൾ സങ്കീർണ്ണമായി തുടരുകയാണ്. ഇന്ന് നിർണ്ണായകമായ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.