വാഷിംഗ്ടണ്‍: താൻ പ്രസവിച്ച മക്കള്‍ തന്റേത് തന്നെയാണെന്ന് തെളിയിക്കാൻ ഒരു അമ്മയ്ക്ക് കോടതി കയറേണ്ടി വരിക, ഒടുവില്‍ ഡിഎൻഎ പരിശോധനാ ഫലം വരുമ്പോള്‍ ആ മക്കളുടെ ചെറിയമ്മയാണെന്ന് കണ്ടെത്തുക
കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്വദേശിയായ ലിഡിയ ഫെയർചൈല്‍ഡ് എന്ന യുവതിയുടെ ജീവിതത്തില്‍ സംഭവിച്ച യഥാർഥ സംഭവമാണിത്. ശാസ്ത്ര ലോകത്തെയും നിയമ വ്യവസ്ഥയെയും ഒരുപോലെ അമ്പരപ്പിച്ച ഒരു അപൂർവ ജനിതക പ്രതിഭാസത്തിന്റെ കഥയാണ് ലിഡിയയുടേത്.2002ല്‍ തന്റെ രണ്ട് മക്കളുമായി ജീവിക്കുന്നതിനിടയിലാണ് ലിഡിയ മൂന്നാമതും ഗർഭിണിയാകുന്നത്. ആ സമയത്ത് ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ലിഡിയ സാമ്പത്തിക സഹായത്തിനായി സർക്കാർ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി കുട്ടികള്‍ ലിഡിയുടേത് തന്നെയാണെന്ന് ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തുക
എന്നത് നിയമപരമായ ആവശ്യമായിരുന്നു. കുട്ടികളുടെ പിതാവിന്റെ ഡിഎൻഎ ഫലം കൃത്യമായി ഒത്തുപോയെങ്കിലും, ലിഡിയയുടെ ഫലം വന്നപ്പോള്‍ അധികൃതർ ഞെട്ടി. പരിശോധനാ റിപ്പോർട്ട് അനുസരിച്ച് ലിഡിയ ഈ കുട്ടികളുടെ ജൈവിക അമ്മയല്ല (Biological mother) എന്നായിരുന്നു കണ്ടെത്തിയത്.ഇതോടെ സർക്കാർ അധികൃതർ ലിഡിയയ്‌ക്കെതിരെ കടുത്ത വഞ്ചനാക്കുറ്റം ചുമത്തി. പണം തട്ടാനായി മറ്റാരുടെയോ കുട്ടികളെ സ്വന്തമെന്ന് അവകാശപ്പെടുകയോ, അല്ലെങ്കില്‍ വാടകഗർഭധാരണത്തിലൂടെ നിയമവിരുദ്ധമായി കുഞ്ഞുങ്ങളെ സ്വന്തമാക്കുകയോ ചെയ്തതാണെന്ന് അവർ വാദിച്ചു. കുഞ്ഞുങ്ങളെ ലിഡിയയില്‍ നിന്നും മാറ്റാൻ കോടതി ഉത്തരവിട്ടു. താൻ വേദന തിന്ന് പ്രസവിച്ച കുഞ്ഞുങ്ങള്‍ തന്റേതല്ലെന്ന് ശാസ്ത്രം പറയുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ലിഡിയ തകർന്നുപോയി.
ഒടുവില്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന സമയത്ത്, കോടതി നിർദേശപ്രകാരം ഒരു നിരീക്ഷകൻ പ്രസവമുറിയില്‍ നേരിട്ടെത്തുകയും കുഞ്ഞ് ജനിച്ച ഉടൻ തന്നെ കുഞ്ഞിന്റെയും ലിഡിയയുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ആ പരിശോധനയിലും മൂന്നാമത്തെ കുഞ്ഞിന്റെ അമ്മയും ലിഡിയയല്ല എന്ന ഞെട്ടിക്കുന്ന ഫലമാണ് പുറത്തുവന്നത്!ലിഡിയ ജയിലിലേക്ക് പോകുമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അവരുടെ വക്കീലായ അലൻ ടിൻഡലിന് സമാനമായ മറ്റൊരു കേസിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബോസ്റ്റണില്‍ ജീവിച്ചിരുന്ന കാരെൻ കീഗൻ എന്ന സ്ത്രീക്കും സമാനമായ രീതിയില്‍ മക്കളുമായി ഡിഎൻഎ പൊരുത്തക്കേട് ഉണ്ടായിരുന്നുവെന്നും, അത് 'കൈമേറിസം' (Chimerism) എന്ന അപൂർവ അവസ്ഥ കാരണമാണെന്നും അദ്ദേഹം കണ്ടെത്തി.
തുടർന്ന് ലിഡിയയുടെ കേസും ഈ വഴിക്ക് അന്വേഷിക്കാൻ കോടതി അനുമതി നല്‍കി. ലിഡിയയുടെ അമ്മയുടെ ഡിഎൻഎ പരിശോധിച്ചപ്പോള്‍ കുട്ടികളുമായി 'മുത്തശ്ശി'ക്ക് ഉണ്ടാകേണ്ട കൃത്യമായ ജനിതക പൊരുത്തം കണ്ടെത്താനായി. ലിഡിയയുടെ രക്തവും മുടിയും പരിശോധിച്ചപ്പോള്‍ കുട്ടികളുമായി മാച്ചായില്ലെങ്കിലും, ലിഡിയയുടെ ഗർഭപാത്രത്തിലെ കോശങ്ങള്‍ (Cervical smear) പരിശോധിച്ചപ്പോള്‍ അത് കുട്ടികളുടെ ഡിഎൻഎയുമായി പൂർണമായി ഒത്തുപോയി.
ഈ പരിശോധനയിലൂടെയാണ് ലിഡിയ ഒരു 'ഹ്യൂമൻ കൈമേറ' ആണെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചത്. ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തില്‍ അമ്മയുടെ വയറ്റില്‍ ഇരട്ടക്കുട്ടികളായി വളരാൻ തുടങ്ങിയതായിരുന്നു ലിഡിയയും സഹോദരിയും. എന്നാല്‍ വളർച്ചയുടെ ഒരു ഘട്ടത്തില്‍ ലിഡിയ തന്റെ ഇരട്ടസഹോദരിയുടെ ഭ്രൂണത്തെ സ്വന്തം ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയായിരുന്നു.
അതായത് ലിഡിയയുടെ ശരീരത്തില്‍ രണ്ട് വ്യത്യസ്ത വ്യക്തികളുടെ ഡിഎൻഎ അടങ്ങിയിട്ടുണ്ടായിരുന്നു. ലിഡിയയുടെ രക്തത്തിലും ചർമത്തിലും ഉള്ളത് സ്വന്തം ഡിഎൻഎയും, എന്നാല്‍ അവരുടെ പ്രത്യുത്പാദന അവയവങ്ങളിലും ഗർഭപാത്രത്തിലും ഉള്ളത് ജനിക്കാതെ പോയ അവരുടെ ഇരട്ടസഹോദരിയുടെ ഡിഎൻഎയും ആയിരുന്നു. ഇതുകൊണ്ടാണ് ഡിഎൻഎ ടെസ്റ്റില്‍ ലിഡിയ കുട്ടികളുടെ അമ്മയല്ല, പകരം അമ്മയുടെ സഹോദരി (ചെറിയമ്മ) ആണെന്ന ഫലം വന്നത്.യഥാർഥത്തില്‍ ജനിക്കാതെ പോയ ആ ഇരട്ട സഹോദരിയുടെ ഡിഎൻഎ ആണ് ലിഡിയയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചത്. ജനിതക ശാസ്ത്രത്തിലെ ഈ അത്ഭുത കണ്ടെത്തലോടെ ലിഡിയയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും കോടതി തള്ളി കളയുകയും കുഞ്ഞുങ്ങളെ അമ്മയ്ക്കൊപ്പം വിടുകയും ചെയ്തു.
ഡിഎൻഎ പരിശോധനകള്‍ നൂറു ശതമാനവും തെറ്റില്ലാത്തതല്ലെന്നും, പ്രകൃതിയുടെ ജനിതക രഹസ്യങ്ങള്‍ അതിലും വിചിത്രമാണെന്നും തെളിയിച്ച സംഭവമായി ഇന്നും ലിഡിയയുടെ ജീവിതം ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.