ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരൻ. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി.
സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രധാന റണ്‍വേ താല്‍ക്കാലികമായി അടച്ചതിനാല്‍ ഒന്നിലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പുതുക്കോട്ട സ്വദേശിയായ 34കാരനാണ് വിമാനത്തില്‍നിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെ 3:23 ഓടെയാണ് സംഭവം. ഷാർജയില്‍നിന്നുള്ള എയർ അറേബ്യ ജി9-471 വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരനാണ് ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എമർജൻസി എക്സിറ്റ് തുറന്ന് ടാക്സിവേ അഞ്ചിലേക്ക് ചാടിയത്.
231 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് തമിഴ് മാധ്യമത്തിന്റെ റിപ്പോർട്ട്. ലാൻഡിങ് നടന്ന് ഒരു മിനിറ്റിന് ശേഷമാണ് സംഭവമെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഉടൻതന്നെ പൈലറ്റ് വിമാനം നിർത്തിയ ശേഷം വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
വിമാന ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സിഐഎസ്‌എഫ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിന് അടുത്തേക്ക് പാഞ്ഞെത്തി. തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് താല്‍ക്കാലികമായി അടച്ച റണ്‍വേ പുലർച്ചെ 4:35ഓടെ തുറന്നു. പ്രധാന റണ്‍വേ അടച്ചതിനെ തുടർന്ന് രണ്ടാമത്തെ റണ്‍വേയിലേക്ക് ചില പ്രവർത്തനങ്ങള്‍ മാറ്റിയിരുന്നു.പ്രധാന റണ്‍വേ താല്‍ക്കാലികമായി അടച്ചതിനാല്‍ കുറഞ്ഞത് അഞ്ച് വിമാനങ്ങളുടെ പ്രവർത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടുവെന്ന് അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടനില്‍നിന്ന് വന്ന ബ്രിട്ടീഷ് എയർവേഴ്സ് ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിൻ്റെ പൈലറ്റ് വിമാനത്താവള അധികൃതർ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.'







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.