കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണമാറ്റത്തിന് പിന്നാലെ ചരിത്രപരമായ നിര്‍ണായക തീരുമാനങ്ങളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സര്‍ക്കാര്‍.
തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ ബംഗാള്‍ രാഷ്ട്രീയത്തിലും സാമൂഹിക ഘടനയിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. അടുത്ത ജൂണ്‍ മാസം മുതല്‍ സംസ്ഥാനത്ത് മതാടിസ്ഥാനത്തിലുള്ള എല്ലാത്തരം സര്‍ക്കാര്‍ ധനസഹായങ്ങളും നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇതിന് പുറമെ, കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടിക റദ്ദാക്കാനും പുതിയ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ക്വാട്ടാ യോഗ്യതകള്‍ പുനര്‍നിര്‍ണയിക്കുന്നതിനായി പ്രത്യേക പാനല്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ക്ഷേമ പരിപാടികള്‍ ഒരിക്കലും മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതാകരുത് എന്ന കര്‍ശന നിലപാടിലാണ് പുതിയ സര്‍ക്കാര്‍. നിലവില്‍ സാംസ്കാരിക വകുപ്പും ന്യൂനപക്ഷ-മദ്രസ വിദ്യാഭ്യാസ വകുപ്പും മതാടിസ്ഥാനത്തില്‍ നടപ്പാക്കിവരുന്ന മുഴുവന്‍ പദ്ധതികളും മേയ് മാസം അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി അഗ്നിമിത്ര പോള്‍ അറിയിച്ചു.ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള് ഉടന്‍ തന്നെ പ്രത്യേകമായി പുറത്തിറക്കുമെന്നും ക്ഷേമപദ്ധതികള്‍ എല്ലാവര്ക്കും തുല്യമായി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍പ് അധികാരത്തിലിരുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിവിധ മതവിഭാഗങ്ങളിലെ നേതാക്കള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രതിമാസ ഓണറേറിയം പദ്ധതികളാണ് ഇതോടെ പൂര്‍ണ്ണമായും ഇല്ലാതാകുന്നത്. തൃണമൂല്‍ സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിന് ശേഷം, 2012-ലാണ് പശ്ചിമ ബംഗാളിലെ ഇമാമുമാര്‍ക്കായി പ്രതിമാസ ഓണറേറിയം പ്രഖ്യാപിക്കുന്നത്.ഈ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുസ്ലിം മതനേതാക്കള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. പിന്നീട് ഈ ധനസഹായ പരിപാടി പള്ളികളില്‍ ബാങ്ക് വിളിക്കുന്ന മുഅദ്ദിന്മാരിലേക്കും വ്യാപിപ്പിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ നിന്നായിരുന്നു ഈ തുക വിതരണം ചെയ്തിരുന്നത്.
തുടര്‍ന്ന്, മുസ്ലിം മതനേതാക്കള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നതെന്ന ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, അതിനെ പ്രതിരോധിക്കാന്‍ 2020-ല്‍ മമത സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും സമാനമായ അലവന്‍സ് ഏര്‍പ്പെടുത്തി.
തുടക്കത്തില്‍ 1,000 രൂപയായിരുന്ന ഈ പൂജാരി അലവന്‍സ്, തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2,000 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂല്‍ സര്‍ക്കാരിന്റെ ഈ വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയത്തിനാണ് പുതിയ തീരുമാനത്തിലൂടെ സുവേന്ദു അധികാരി സര്‍ക്കാര്‍ അറുതി വരുത്തുന്നത്.
മതാടിസ്ഥാനത്തിലുള്ള ഫണ്ട് വിതരണം നിര്‍ത്തലാക്കുന്നതിനൊപ്പം തന്നെ, മുന്‍ മമത ബാനര്‍ജി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഫണ്ട് വിനിയോഗത്തെക്കുറിച്ചും വലിയ തോതിലുള്ള അന്വേഷണത്തിന് പുതിയ സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ ഫണ്ട് വിതരണങ്ങളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആക്ഷേപങ്ങള്‍ ശക്തമായിരുന്ന സാഹചര്യത്തില്‍, ഇവയെക്കുറിച്ച് കൃത്യമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു പ്രത്യേക കമ്മീഷനെയും ആദ്യ മന്ത്രിസഭാ യോഗം രൂപീകരിച്ചു. ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ രാഷ്ട്രീയ-നിയമ പോരാട്ടങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് പുതിയ സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.