ടോക്യോ: ഇന്ത്യയില്‍ നിന്നുള്ള മാങ്ങകളുടെ ഇറക്കുമതി വിലക്കി ജപ്പാൻ. കീടനിയന്ത്രണ സംവിധാനങ്ങളില്‍ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഇറക്കുമതി നിർത്തിവെച്ചതെന്നാണ് റിപ്പോർട്ട്.
ഇതോടെ അല്‍ഫോൻസോ, കേസർ, ബംഗനപ്പള്ളി തുടങ്ങിയ ഇന്ത്യൻ മാമ്പഴങ്ങളുടെ ജപ്പാനിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യൻ മാമ്പഴങ്ങള്‍ക്ക് ജപ്പാൻ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. മുൻപ് പഴ ഈച്ചകളുടെ (ഫ്രൂട്ട് ഫ്ലൈ) സാന്നിധ്യം കാരണം ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങള്‍ നിരോധിച്ചിരുന്നു. 2006-ലാണ് ആ വിലക്ക് നീക്കിയത്.പ്രാദേശിക കൃഷിയെ തകർക്കുന്ന അധിനിവേശ കീടങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത 'സീറോ ടോളറൻസ്' നയമാണ് ജപ്പാൻ പിന്തുടരുന്നത്. ഇതിന്റെ ഭാഗമായാണ് മാമ്പഴങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ കർശനമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ജപ്പാൻ വീണ്ടും പരിശോധിച്ചത്. എല്ലാ വർഷവും മാമ്പഴ സീസണ്‍ ആരംഭിക്കുന്നതിന് മുൻപായി, മാമ്പഴങ്ങള്‍ അണുവിമുക്തമാക്കുന്ന ഇന്ത്യയിലെ വേപ്പർ ഹീറ്റ് ട്രീറ്റ്മെന്റ് കേന്ദ്രങ്ങള്‍ പരിശോധിക്കാൻ ജപ്പാൻ ഉദ്യോഗസ്ഥരെ അയക്കാറുണ്ട്.
കീടങ്ങളെയും അവയുടെ ലാർവകളെയും നശിപ്പിക്കാൻ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, നിയന്ത്രിത ചൂടും ഈർപ്പവുമുള്ള വായു കടത്തിവിട്ട് നടത്തുന്ന ഈ ശുദ്ധീകരണ പ്രക്രിയ ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി കരാറിലെ പ്രധാന നിബന്ധനയാണ്. എന്നാല്‍ ഈ വർഷം മാർച്ചില്‍ ജാപ്പനീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ അണുനശീകരണത്തില്‍ പോരായ്മകള്‍ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.സാങ്കേതികമായ ഈ വീഴ്ചകളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതർ പരസ്യമാക്കിയിട്ടില്ലെങ്കിലും ജപ്പാനിലെ യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ കർശന നടപടിയുമായി രംഗത്തുവന്നു. കീട നിയന്ത്രണ നിലവാരം മെച്ചപ്പെടുത്തുന്നത് വരെ വിലക്ക് തുടരുമെന്നാണ് അറിയിപ്പ്.
ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ വിപണിയല്ല ജപ്പാൻ എങ്കിലും, അവിടെ ഇന്ത്യൻ മാമ്പഴങ്ങള്‍ക്ക് ലഭിക്കുന്ന ഉയർന്ന വില കണക്കിലെടുക്കുമ്പോള്‍ ഈ നിരോധനം കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. പ്രതിവർഷം 28 ദശലക്ഷം മെട്രിക് ടണ്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.