തിരുവനന്തപുരം: കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ കേരളം ഇന്നു പോളിങ് ബൂത്തിലേക്ക്. 140 നിയമസഭാ മണ്ഡലങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണു വോട്ടെടുപ്പ്.
25 ദിവസം നീണ്ട പരസ്യപ്രചാരണം ഏഴിനു വൈകുന്നേരം കൊട്ടിക്കലാശത്തോടെ സമാപിച്ചതോടെ ഇന്നലെ നിശബ്ദ പ്രചാരണത്തിന്റെ ദിനമായിരുന്നു. സ്ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടി. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അടുത്ത മാസം നാലിന്.നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ മടങ്ങിയെത്തുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. മികച്ച ഭൂരിപക്ഷവുമായി മൂന്നാം തവണയും അധികാരമുറപ്പിക്കുമെന്ന് എല്‍.ഡി.എഫും പ്രതീക്ഷിക്കുന്നു. ഏതാനും സീറ്റുകള്‍ നേടി സംസ്ഥാനത്തു നിര്‍ണായക ശക്തിയായി മാറുമെന്നു ബി.ജെ.പി. നേതൃത്വം നല്കുന്ന എന്‍.ഡി.എയും പറയുന്നു.
24 ഓക്സിലറി ബൂത്തുകള്‍ അടക്കം 30,495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തു ക്രമീകരിച്ചിട്ടുള്ളത്. ചൂട് ക്രമീകരണ നടപടികളുടെ ഭാഗമായി ബൂത്തുകളില്‍ കുടിവെള്ളം, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ എന്നിവയുണ്ടാകും.
ഉത്സവാന്തരീക്ഷത്തില്‍ വോട്ടെടുപ്പു നടത്താന്‍ പോളിങ് ബൂത്തുകള്‍ അലങ്കരിക്കും. 85 വയസിനു മുകളിലുള്ള 2.07 ലക്ഷം വോട്ടര്‍മാരില്‍ 98 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. 160 കമ്പിനി കേന്ദ്രസേനാംഗങ്ങള്‍ അടക്കം 76,000 പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനം ഉറപ്പാക്കാന്‍ നിയോഗിക്കും. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാരെ കൂടാതെ 53,984 സര്‍വീസ് വോട്ടര്‍മാരുമുണ്ട്.
പ്രവാസി വോട്ടര്‍മാരായി ഇത്തവണ 2,42,093 പേരുണ്ട്. നല്ലൊരു ശതമാനം പേര് വോട്ട് രേഖപ്പെടുത്താനായി വിദേശങ്ങളില്‍നിന്നു നാട്ടില്‍ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന് നല്കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൂടാതെ മറ്റു 11 രേഖകള്‍കൂടി വോട്ടു ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
സ്ത്രീ വോട്ടര്‍മാര്‍ 1,39,21,868. പുരുഷന്മാര് 1,32,20,811. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ 273 പേരുണ്ട്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ (18-19 വയസ്സ്) 4,66,408 പേരാണ്.
മാസങ്ങള്‍ നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണങ്ങള്‍ക്കും നിശബ്ദ പ്രചാരണത്തിനും ശേഷമാണ് വോട്ടര്‍മാര്‍ ഇന്ന് വിധി രേഖപ്പെടുത്തുന്നത്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുടെയും വെബ്കാസ്റ്റിങ്ങിന്റെയും കര്‍ശന നിരീക്ഷണം.വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം ഇന്നലെ നടന്നു. 43 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്. സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിങ് നിയന്ത്രിക്കുന്നത്. വിവിധ വിതരണസ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളില്‍ പോളിങ് ബൂത്തുകളില്‍ എത്തിച്ചു. വിതരണ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പിനു ശേഷം ഉദ്യോഗസ്ഥര്‍ ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്പിക്കേണ്ടത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.