കൊല്ലം: ഒന്നേകാല്‍ വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന ശ്മശാനം അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിച്ചത് പൂട്ടുപൊളിച്ച്.
യന്ത്രത്തകരാര്‍മൂലം പ്രവര്‍ത്തന രഹിതമായ പുനലൂര്‍ നഗരസഭയുടെ തൊളിക്കോട്ടെ വാതക ശ്മശാനത്തിലാണ് നവീകരണത്തിനുശേഷം ആദ്യമായി പ്രവര്‍ത്തിപ്പിക്കാന്‍ പൂട്ട് പൊളിക്കേണ്ടിവന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ജീവനക്കാരന് സമയത്ത് എത്താത്തതിനെത്തുടര്‍ന്ന് ശ്മശാനം പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അനാഥാലയത്തില്‍ മരിച്ച ജോണിയെന്ന 69-കാരനായ നിര്‍മാണത്തൊഴിലാളിയുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഇവിടെ സംസ്കരിച്ചത്.എന്നാല്‍ ശ്മശാനത്തിന്റെ ചേംബര്‍ അശ്രദ്ധമായി പ്രവര്‍ത്തിപ്പിച്ചത് തീ പുറത്തേയ്ക്ക് ആളിപ്പടരാന്‍ കാരണമായി. നഗരസഭാധ്യക്ഷന്‍ എം എ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നവീകരണത്തിനുശേഷമുള്ള ആദ്യത്തെ സംസ്കാരമായതിനാല്‍ നഗരസഭാധ്യക്ഷന്‍ എം എ രാജഗോപാലും സ്ഥിരംസമിതി അധ്യക്ഷന്മാരും എത്തിയിരുന്നു. 11 മണിക്ക് മൃതദേഹം എത്തിച്ചെങ്കിലും ശ്മശാനത്തിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്ന ജീവനക്കാരന് ഉണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം കാത്തുനിന്നശേഷം പൂട്ടുപൊളിച്ച് ആളുകള്‍ അകത്തുകയറി12 മണിയോടെ മൃതദേഹം ചേംബറിലേക്കു മാറ്റി. വാതില്‍ അടയ്ക്കാതെ ചേംബറിന്റെ ഉള്ളില്‍ വാതകം തുറന്നുവിട്ട് തീകൊളുത്തിയതോടെ തീ പുറത്തേക്കാളി. ഈ സമയത്ത് ചേംബറിന് അടുത്തു തന്നെ നില്‍ക്കുകയായിരുന്നു നഗരസഭാധ്യക്ഷനും മറ്റുള്ളവരും. ഓടിമാറിയതിനാല്‍ ഇവര്‍ക്ക് പൊള്ളലേറ്റില്ല. സമയത്ത് എത്താതിരുന്ന ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതായി നഗരസഭാധ്യക്ഷന്‍ പിന്നീട് അറിയിച്ചു.
2024 ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തിക്കാതിരുന്ന ശ്മശാനം 15 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ പ്രവര്‍ത്തനസജ്ജമാക്കിയത്. 26 വര്‍ഷമായി പുനലൂര്‍ നഗരസഭയിലെ പേപ്പര്‍മില്‍ ഭാഗത്ത് കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന ജോണിയുടെ മൃതദേഹമാണ് ആദ്യം ഇവിടെ സംസ്കരിച്ചത്.
സ്വന്തമായി വീടില്ലാതിരുന്ന ജോണിയെ മാസങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാപഞ്ചായത്ത് അംഗവുമായ എസ്ഇ സഞ്ജയ്ഖാന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് ജീവകാരുണ്യസ്ഥാപനമായ കിടങ്ങന്നൂര്‍ കരുണാലയം അമ്മ വീട്ടിലേക്ക് മാറ്റിയിരുന്നു.
20 ദിവസം മുമ്പ്ഇദ്ദേഹം മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആരുമില്ലാത്തതിനാല്‍ സഞ്ജയ്ഖാന്‍ നഗരസഭാധ്യക്ഷനുമായി സംസാരിക്കുകയും സൗജന്യമായി സംസ്കരിക്കാന്‍ നഗരസഭാധ്യക്ഷന്‍ തയ്യാറാവുകയുമായിരുന്നു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.