വാഷിങ്ടൻ :ഹിൽട്ടൻ ഹോട്ടലിലെ അത്താഴവിരുന്നിനിടെ ശബ്ദം കേട്ടപ്പോൾ വെടിയൊച്ചയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആദ്യം മനസ്സിലായില്ല.
വേദിയിൽ അടുത്തിരുത്തിരുന്നത് വൈറ്റ്ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ പ്രസിഡന്റായ സിബിഎസ് ന്യൂസിലെ വെയ്ജിയ ജിയാങ്. വെടിയൊച്ച കേട്ട് തിരിച്ചറിഞ്ഞ അവർ ഉറക്കെ നിലവിളിച്ച് വാപൊത്തുന്നതു വിഡിയോയിൽ കാണാമെങ്കിലും തൊട്ടരികിൽ ട്രംപ് ‘കൂളാ’യി ഇരിക്കുകയായിരുന്നു.വേവലാതിപ്പെടാതെ ഇങ്ങനെ ഇരുന്നതിന്റെ കാരണം രണ്ടു മണിക്കൂർ കഴിഞ്ഞ് രാത്രി 10.30ന് വൈറ്റ്ഹൗസിൽ മാധ്യമസമ്മേളനം വിളിച്ചുകൂട്ടിയപ്പോൾ ട്രംപ് വെളിപ്പെടുത്തി– ശബ്ദം ഞാനും കേട്ടതാണ്. ട്രേ താഴെ വീണ് പലവട്ടം മറിയുന്നതിന്റെ ഒച്ചയാണെന്നു കരുതി!
വെടിശബ്ദമാണെന്ന് അവിടെയുണ്ടായിരുന്ന പലർക്കും വേഗം മനസ്സിലായെന്ന് ട്രംപ് പറഞ്ഞു. ‘ഞാനും കുറച്ചുകൂടി വേഗത്തിൽ വേദി വിടേണ്ടിയിരുന്നു. മെലനിയ എല്ലാം ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ആ ശബ്ദം അത്ര പന്തിയല്ലല്ലോ എന്നാണ് അവർ ആദ്യം തന്നെ പറഞ്ഞത്– ഭാര്യയുടെ അതിവേഗ പ്രതികരണത്തെ ട്രംപ് പ്രശംസിച്ചു.
വൈറ്റ്ഹൗസിൽ തിരക്കിട്ട് മാധ്യമസമ്മേളനം വിളിച്ചപ്പോൾ മെലനിയയും ആ മുറിയിലുണ്ടായിരുന്നു. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാൻച് തുടങ്ങിയവർ വേദിയിൽ നിന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റ് തുടങ്ങിയവരും മുറിയിൽ സന്നിഹിതരായിരുന്നു.
അക്രമി ‘സുഖമില്ലാത്ത’യാളാണെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും പറഞ്ഞു. ഇത്തരം വിരുന്നുകൾക്കായി പുറത്തെ വേദികളെ ആശ്രയിക്കാതെ വൈറ്റ്ഹൗസിൽത്തന്നെ ബോൾറൂം വേണ്ടതിന്റെ പ്രാധാന്യവും ട്രംപ് ആവർത്തിച്ചു. ട്രംപ് വൈറ്റ്ഹൗസിൽ നിർമാണം തുടങ്ങിയ ബോൾറൂം ഇപ്പോൾ നിയമക്കുരുക്കിലാണ്.
വൈറ്റ്ഹൗസ് എല്ലാ വർഷവും നടത്തുന്ന പ്രധാന പരിപാടിയാണ് വൈറ്റ്ഹൗസ് കറസ്പോണ്ടന്റ്സിനായുള്ള അത്താഴവിരുന്ന്. വെടിവയ്പു മൂലം തടസ്സപ്പെട്ട പരിപാടി റദ്ദാക്കേണ്ടെന്നും അടുത്ത 30 ദിവസത്തിനുള്ളിൽ വീണ്ടും നടത്താമെന്നും ട്രംപ് നിർദേശിച്ചിട്ടുണ്ട്. പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ ട്രംപ് പങ്കെടുക്കുന്നത് ഇതാദ്യമായിരുന്നു.
അപലപിച്ച് മോദി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി, മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം തുടങ്ങിയവർ സംഭവത്തെ അപലപിച്ചു.
ട്രംപ് പരുക്കേൽക്കാതെ രക്ഷപ്പെട്ടതിൽ ആശ്വാസവും അറിയിച്ചു. ജനാധിപത്യ സംവിധാനത്തിൽ അക്രമത്തിന് ഒരു സ്ഥാനവുമില്ലെന്ന് മോദി എക്സിൽ കുറിച്ചു. പുതിയ സംഭവവികാസങ്ങൾക്കിടയിലും, ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ ഇന്നത്തെ യുഎസ് സന്ദർശനത്തിൽ മാറ്റമില്ലെന്നാണ് ആദ്യ റിപ്പോർട്ടുകൾ.
2024 ജൂലൈ– പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പെൻസിൽവേനിയയിലെ ബട്‌ലറിൽ റാലിയിൽ പങ്കെടുക്കാനെത്തിയ ട്രംപ് വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ വെടിവയ്പ്; വെടിയുണ്ടകളിലൊന്നു വലതുചെവിയിലുരസി കടന്നുപോയി. അക്രമി തോമസ് ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. ∙ 2024 സെപ്റ്റംബർ – ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിനു സമീപം ട്രംപിനെ കാത്ത് തോക്കുമായി ഒളിച്ചിരുന്ന അക്രമി പിടിയിലായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.