യുകെ : ഇംഗ്ലീഷ് മാതൃഭാഷയാണെന്ന് അവകാശപ്പെട്ട് എന്‍.എച്ച്.എസില്‍ ജോലി നേടിയ തെലുഗു സ്വദേശിനിയായ സ്പീച്ച് തെറാപ്പിസ്റ്റ് കബളിപ്പിക്കല്‍ പുറത്തായതോടെ ജോലിയില്‍ നിന്ന് പുറത്തായി.
യോര്‍ക്ക് ആന്‍ഡ് സ്കാര്‍ബറോ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ് ഫൗണ്ടേഷന് ട്രസ്റ്റില്‍ സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റായി നിയമനം നേടിയ സായ് കീര്‍ത്തന ശ്രീപെരുമ്പുദൂരുവിനെയാണ് അധികൃതര്‍ പുറത്താക്കിയത്. കബളിപ്പിക്കല്‍ ബോധ്യപ്പെട്ടതോടെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രൊഫഷന്‍സ് ട്രൈബ്യൂണല്‍ ഇവരുടെ പ്രൊഫഷണല്‍ രജിസ്ട്രേഷനും റദ്ദാക്കി.2023 ഒക്ടോബറിലാണ് സായ് കീര്‍ത്തന ജോലിയില്‍ പ്രവേശിച്ചത്. അപേക്ഷാ ഫോമില്‍ ഇംഗ്ലീഷ് തന്റെ മാതൃഭാഷയാണെന്ന് രേഖപ്പെടുത്തിയതിനാല്‍ ഭാഷാ നൈപുണ്യം തെളിയിക്കുന്നതിനുള്ള പ്രത്യേക പരീക്ഷകളില്‍ നിന്നും ഇവര്‍ ഒഴിഞ്ഞുമാറിയിരുന്നു.
എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ക്ക് രോഗികളുമായോ സഹപ്രവര്‍ത്തകരുമായോ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെലുഗു ആണ് തന്റെ മാതൃഭാഷയെന്ന് ഇവര്‍ സമ്മതിച്ചത്.
താന്‍ പഠിച്ചതെല്ലാം ഇംഗ്ലീഷ് മീഡിയത്തിലായതിനാലാണ് ഇംഗ്ലീഷ് മാതൃഭാഷയാണെന്ന് രേഖപ്പെടുത്തിയതെന്നായിരുന്നു സായ് കീര്‍ത്തനയുടെ വാദം. എന്നാല്‍ ജോലി നേടുന്നതിനായി മനഃപൂര്‍വം തെറ്റായ വിവരം നല്‍കിയതാണെന്ന് പാനല്‍ കണ്ടെത്തി. ഇന്റര്‍വ്യൂ സമയത്ത് നേരിട്ട് സംസാരിക്കുന്നതിന് പകരം ചോദ്യങ്ങള്‍ ടൈപ്പ് ചെയ്ത് നല്കാന് ആവശ്യപ്പെട്ടത് തന്റെ പരിമിതി മറച്ചുവെക്കാനാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
രോഗികള്‍ സംസാരിക്കുന്നത് കുറിച്ചെടുക്കുന്നതിനും അവരുമായി കൃത്യമായി സംവദിക്കുന്നതിനും ഇവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. കുട്ടികളോ മാതാപിതാക്കളോ വേഗത്തില്‍ സംസാരിച്ചാല്‍ ഒന്നും മനസ്സിലാകുന്നില്ലെന്ന് ഇവര്‍ തന്നെ സമ്മതിച്ചിരുന്നു.
രോഗികളുടെ സംസാര വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സിക്കേണ്ട സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയില്‍ ഭാഷാപരമായ കൃത്യത അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ഇവരെ ജോലിയില്‍ നിന്ന് നീക്കം ചെയ്തത്. 2024 ജൂണിലാണ് ഇവരെ എന്‍.എച്ച്.എസ് പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രൈബ്യൂണല്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.