കണ്ണൂർ :അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 28നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ നടത്തുമെന്ന് ആക്‌ഷൻ കൗൺസിൽ.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ.ജസ്റ്റിസ് ഫോർ നിധിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്. കേരളത്തിൽ ഇനിയൊരു ക്യാംപസ് മരണം ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധം എന്ന നിലയിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകരെ പ്രതി ചേർക്കാനോ ചോദ്യം ചെയ്യാനോ തയാറാകാതെ പൊലീസ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തുകയാണെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി.
കോളജ് മാനേജ്മെന്റിനേയും അധ്യാപകരേയും രക്ഷിക്കാൻ വായ്പയുടെ പേരിലുള്ള ആത്മഹത്യയാക്കി മാറ്റാനുള്ള പൊലീസ് ശ്രമങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെയർമാൻ കെ.കെ. സുരേഷ്, ജനറൽ കൺവീനർ സണ്ണി എം. കപിക്കാട്, ട്രഷറർ ജെയ്സ് പാണ്ടനാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മകന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകരില്‍ ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് നിതിന്റെ പിതാവ്. സംഗീതയ്ക്കും ഡോ. എം.കെ. റാമിനും എതിരെ പൊലീസിനു വ്യക്തമായ മൊഴി കൊടുത്തതാണ്. സംഗീതയും കുറ്റവാളിയാണ്. പൊലീസ് ഒത്തുകളിക്കുകയാണ്.
ലജ്ജാകരമായ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്തതല്ല. ഞാന്‍ അവിടെ പോയി കണ്ടതാണ്. ആ സ്ഥലത്തേക്ക് അത്രയും ഉയരത്തുനിന്ന് ഒരാള്‍ വീണാല്‍ തല ഉള്‍പ്പെടെ ചിതറിപ്പോകും.
എന്നാല്‍ നിതിന് അത്തരം പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. അടിമുടി ദുരൂഹതയാണുള്ളത്. യാതൊരു കാരണവശാലും സംഗീതയ്ക്കും ജാമ്യം അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാടെന്നും പിതാവ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.