തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെട്ടയത്ത് നടന്ന സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ. ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവർക്ക് പിന്തുണയുമായി മേയർ വി.വി. രാജേഷും സിറ്റി ജില്ലാ അധ്യക്ഷനും ആശുപത്രിയിലെത്തി. പോലീസുകാർക്കെതിരേ ബിജെപി പ്രവർത്തകർ ആക്രോശം മുഴക്കി.
സംഘർഷത്തെത്തുടർന്ന് കസ്റ്റഡിയിൽ എടുത്തവരെ പോലീസ് മർദിച്ചുവെന്നാരോപിച്ച് എആർ ക്യാമ്പിന് മുമ്പിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് ബിജെപി ആരോപിക്കുന്നത്. വൈദ്യപരിശോധനയ്ക്കായാണ് ആറുപേരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കണ്ണിനും മുഖത്തും ഗുരുതരപരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുമെന്നാണ് വിവരം.
ബന്ധുക്കളും അയൽക്കാരുമായ സുനിൽ, ബിനു എന്നിവർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് സംഘർഷമുണ്ടായത്. ഒരു പെൺകുട്ടിയെ ഇവരിലൊരാൾ അസഭ്യം പറഞ്ഞതായി വട്ടിയൂർക്കാവ് പോലീസിൽ പരാതി കിട്ടി. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സ്റ്റേഷനിൽ പോയിതിരിച്ചു വരികയായിരുന്ന സുനിലിനെ മലമുകളിൽ വെച്ച് ഒരു സംഘം തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.
സുനിലിനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ സുനിലിനെ പിന്തുണച്ച് ബി.ജെ.പി.യും എതിർത്ത് സി.പി.എമ്മും രംഗത്തെത്തി. വട്ടിയൂർക്കാവ് പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് ബി.ജെ.പി. പ്രവർത്തകർ ആരോപിച്ചു. വൈകീട്ട് ഏഴോടെ ഇരുവിഭാഗവും മലമുകൾ ജങ്ഷനിൽ നിരന്നതോടെ പോലീസും സ്ഥലത്തെത്തി. കൂടിനിന്നവരെ ഓടിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സ്ഥലത്തുണ്ടായിരുന്നവർ പോലീസിനുനേരെ കല്ലെറിഞ്ഞു. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ദീപുവിന് കല്ലേറിൽ പരിക്കേൽക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.