തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലെ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര കപ്പൽ ചാലുകളിൽ സുരക്ഷിത താവളം തേടി വിഴിഞ്ഞം തുറമുഖത്തേക്ക് ചരക്ക് കപ്പലുകളുടെ ഒഴുക്ക്.
ലോകത്തെ മുൻനിര ഷിപ്പിംഗ് കമ്പനികൾ ബർത്തിംഗിനായി അനുമതി തേടുന്നുണ്ടെങ്കിലും, നിലവിലെ ശേഷിയേക്കാൾ കൂടുതൽ ചരക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ പല അപേക്ഷകളും വിഴിഞ്ഞം അധികൃതർക്ക് നിരസിക്കേണ്ടി വരുന്നു.
ജർമൻ കമ്പനിയായ ഹാപാങ് ലോയ്ഡ്, തായ്‌വാൻ കമ്പനിയായ എവർഗ്രീൻ, ഡാനിഷ് കമ്പനി മെഴ്സ്ക് , ദക്ഷിണ കൊറിയയുടെ ഹുണ്ടൈ തുടങ്ങിയ ലോകോത്തര ഷിപ്പിംഗ് കമ്പനികളാണ് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. പ്രതിമാസം 60-ലേറെ കപ്പലുകളും 60,000-ത്തിലധികം കണ്ടെയ്നറുകളും വിഴിഞ്ഞം ഇപ്പോൾ കൈകാര്യം ചെയ്യുന്നുണ്ട്.
നിലവിൽ ലോകത്തെ ഒന്നാം നമ്പർ കമ്പനിയായ എംഎസ്സി ആണ് വിഴിഞ്ഞത്തെ പ്രധാന ഉപഭോക്താവ്.
തുറമുഖത്തിന്റെ വാർഷിക ശേഷി 10 ലക്ഷം കണ്ടെയ്നറുകളാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം 13 ലക്ഷം കണ്ടെയ്നറുകളാണ് ഇവിടെ കൈകാര്യം ചെയ്തത്. ഈ പരിമിതി കാരണമാണ് പുതിയ കമ്പനികളെ താൽക്കാലികമായി മടക്കി അയക്കുന്നത്.
കൂടുതൽ കപ്പലുകൾക്ക് ബർത്ത് ചെയ്യാനുള്ള യാർഡ് സൗകര്യം ഒരുക്കുന്നതിനായി രണ്ടാം ഘട്ട നിർമ്മാണം അതിവേഗം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ, തുറമുഖത്തേക്കുള്ള റെയിൽ, റോഡ് കണക്ടിവിറ്റികൾ വൈകുന്നത് തിരിച്ചടിയാകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.