കൊച്ചി: എഡിജിപി എസ്.ശ്രീജിത്ത് വിദേശത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തതു സംബന്ധിച്ചുള്ള പരാതി പരിഗണിക്കാന്‍ സർക്കാരിനു ഹൈക്കോടതി നിർദേശം. പരാതിയിൽ നിയമാനുസൃതം തീരുമാനമെടുക്കാനും മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
മലപ്പുറം ആർടിഒ എൻഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിപിൻ എടവന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. സർക്കാരിനും വിജിലൻസ് ഡയറക്ടർക്കുമടക്കമാണ് നിർദേശം നൽകിയിരിക്കുന്നത്.ശ്രീജിത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും വിദേശയാത്രകളിൽ ചട്ടലംഘനം നടത്തിയെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. 2026 ഫെബ്രുവരിയിൽ ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പൊലീസ് യൂണിഫോമിൽ അദ്ദേഹം പങ്കെടുത്തതിന്റെ രേഖകൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. ഇത് ശ്രീജിത്തിന്റെ ബെനാമി സ്ഥാപനമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
എന്നാൽ ദുബായിലെ ചടങ്ങിൽ പങ്കെടുക്കുന്ന വിവരം ശ്രീജിത്ത് അറിയിച്ചിരുന്നതായി അഡീഷനൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ, വിദേശത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിന്റെ രേഖകൾ ഹാജരാക്കാൻ സർക്കാരിനായില്ല. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സത്യമാണെങ്കിൽ അന്വേഷണം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവിന്റെ പകർപ്പ് എതിർകക്ഷികൾക്ക് നൽകാൻ നിർദേശിച്ച് ഹർജി തീർപ്പാക്കി.
ഹർജിക്കാരന്റെ നിവേദനം വിജിലൻസ് ഡയറക്ടർക്കു ലഭിച്ചിരുന്നെന്നും തുടർനടപടികൾക്കു സർക്കാരിനു കൈമാറിയെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ശ്രീജിത്ത് ട്രാൻസ്പോർട്ട് കമ്മിഷനറായിരുന്ന കാലത്തെ ഫോൺ രേഖകൾ, സാമ്പത്തിക ഇടപാടുകൾ, സസ്‌പെൻഷൻ ഫയലുകൾ, ട്രാൻസ്‌ഫർ ഓർഡറുകൾ എന്നിവ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.