കാബൂൾ: പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ ആറ് പാകിസ്താനി സൈനികരെ വധിച്ചതായി താലിബാൻ സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിർത്തിപ്രദേശത്ത് ഇരുസൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച സംഘർഷം വൈകാതെ രൂക്ഷമായെന്നാണ് റിപ്പോർട്ട്. ഇരുവിഭാഗവും പരസ്പരം രൂക്ഷമായ വെടിവെപ്പും ഷെല്ലിങ്ങും നടത്തി. ഏറ്റുമുട്ടലിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ അവകാശവാദം. നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും ഇവർ പറയുന്നു. അതിർത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു.
ഒരിടവേളയ്ക്ക് ശേഷമാണ് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. പാകിസ്താനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്‌രീകെ താലിബാൻ പാകിസ്താൻ(ടിടിപി) എന്ന സംഘടനയ്ക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടമാണ് പിന്തുണ നൽകുന്നതെന്ന് ആരോപിച്ചാണ് പാകിസ്താൻ അഫ്ഗാനെതിരേ ആക്രമണങ്ങൾ നടത്തിയിരുന്നത്. ഇതേച്ചൊല്ലി കഴിഞ്ഞ ഒക്ടോബർ മുതൽ പാകിസ്താനും അഫ്ഗാനും തമ്മിൽ അതിർത്തിയിൽ നിരന്തരം സംഘർഷമുണ്ടായിരുന്നു.
ഇടയ്ക്ക് സംഘർഷത്തിന് അയവുവന്നെങ്കിലും ഫെബ്രുവരി അവസാനത്തോടെ വീണ്ടും സംഘർഷം രൂക്ഷമായി. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലടക്കം പാകിസ്താൻ വ്യോമാക്രമണം നടത്തി. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും വ്യോമാക്രമണം നടത്തിയാണ് താലിബാൻ ഇതിന് തിരിച്ചടിച്ചത്. ഇതിനിടെ അഫ്ഗാനിലെ ആശുപത്രിയെ ലക്ഷ്യമിട്ടും പാകിസ്താൻ ആക്രമണം നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.