മുംബൈ: ലൈംഗിക പീഡനക്കേസുകളിൽ അറസ്റ്റിലായ വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു. അശോഖ് ഖരാത്തിന്റെ ബിസിനസ് പങ്കാളികൂടിയായ ജിതേന്ദ്ര ഷെൽക്കേ(55), ഭാര്യ അനുരാധ(50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുംബൈ-നാഗ്പുർ സമൃദ്ധി എക്സ്പ്രസ് വേയിൽ ധോത്രെയിലാണ് അപകടമുണ്ടായത്. ജിതേന്ദ്ര ഷെൽക്കെയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദമ്പതിമാർ മരണപ്പെടുകയായിരുന്നു.
വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയാണ് ജിതേന്ദ്ര ഷെൽക്കേ. അശോക് ഖരാത്തിന്റെ ഒട്ടേറെ ബിസിനസ് സംരംഭങ്ങളിൽ ഇയാൾക്ക് പങ്കാളിത്തമുണ്ട്. അശോക് ഖരാത്ത് സ്ഥാപിച്ച ശിവാനിക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. അതേസമയം, ജിതേന്ദ്ര ഷിൽക്കേയുടെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
അപകടത്തിൽ ദുരൂഹതകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും എൻസിപി എംഎൽഎ രോഹിത് പവാർ ആവശ്യപ്പെട്ടു. ഖരാത്തിന്റെ വെളിപ്പെടാത്ത ദുഷ്പ്രവൃത്തികൾ പുറത്തുവരാതിക്കാനായി ആസൂത്രണംചെയ്ത അപകടമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാൻ കഴിയില്ല. അപകടത്തിൽ വിശദമായ അന്വേഷണം വേണം. മാത്രമല്ല, അശോക് ഖരാത്തുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ഇനിയും പുറത്തുവരാനുള്ളതിനാൽ ഇയാളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിതേന്ദ്ര ഷിൽക്കേയുടെ അപകടമരണം അവിശ്വസനീയമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സുഷമ അന്ധാരെ പറഞ്ഞു. ഖരാത്തുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളുടെ ജീവൻ അപകടത്തിലായേക്കാമെന്നും സുഷമ അന്ധാരെ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.