ബെയ്ജിങ്: ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ചൈന തങ്ങളുടെ പുതിയ 'അറ്റ്ലസ് ഡ്രോൺ സ്വാം' (Atlas Drone Swarm System) സംവിധാനം പുറത്തിറക്കി. ഒറ്റ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് ഒരേസമയം നൂറോളം ഡ്രോണുകളെ വിക്ഷേപിക്കാനും അവയെ ഏകോപിപ്പിച്ച് ആക്രമണം നടത്താനും കഴിയുന്ന ഈ ആയുധസംവിധാനം ആഗോള പ്രതിരോധ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന ഈ സംവിധാനം വിന്യസിക്കാൻ സാധ്യതയുള്ളതിനാൽ അറ്റ്‌ലസിനെ കരുതിയിരിക്കണമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോർപ്പറേഷൻ (CETC) ആണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഒരു കമാൻഡ് വെഹിക്കിൾ, ഒരു ലോഞ്ച് വെഹിക്കിൾ, ഒരു സപ്പോർട്ട് വെഹിക്കിൾ എന്നിവയടങ്ങുന്നതാണ് ഈ യൂണിറ്റ്.
ഒരു കമാൻഡ് യൂണിറ്റിൽ നിന്ന് 96 ഡ്രോണുകളെ ഒരേസമയം വിക്ഷേപിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. വെറും 300 സെക്കൻഡിനുള്ളിൽ (5 മിനിറ്റ്) 96 ഡ്രോണുകളെയും വായുവിലെത്തിക്കാൻ ഈ സംവിധാനത്തിന് കഴിയും. ഓരോ ഡ്രോണും നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. സ്വയം ചിന്തിക്കാനും ലക്ഷ്യങ്ങൾ തിരിച്ചറിയാനും ആക്രമിക്കാനും ശേഷിയുള്ളവയാണ്. ഒരു ഡ്രോൺ തകർക്കപ്പെട്ടാലും മറ്റുള്ളവ ദൗത്യം തുടരും.
വളരെ കുറച്ച് സൈനികരെ കൊണ്ട് നെറ്റ്‌വർക്ക് കേന്ദ്രീകൃത കൂട്ട ഡ്രോൺ ആക്രമണങ്ങൾ നടത്താൻ സാധിക്കുന്നുവെന്നതാണ് അറ്റ്‌ലസിന്റെ പ്രത്യേകത. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ സുരക്ഷാ ഭീഷണിയാണ്. ഒരു അറ്റല്‌സ് സംവിധാനം പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ച ഒരാൾ മാത്രം മതിയാകുമെന്നതാണ് ഈ സംവിധാനത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയിൽ (LAC) ടിബറ്റ്, സിൻജിയാങ് മേഖലകളിൽ ചൈന ഈ ഡ്രോൺ കൂട്ടങ്ങളെ വിന്യസിച്ചേക്കാം.
ഒരുമിച്ച് വരുന്ന നൂറുകണക്കിന് ഡ്രോണുകളെ നേരിടുക എന്നത് നിലവിലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളിയാണ്. അതിർത്തിയിലെ ഇന്ത്യൻ സൈന്യത്തിന്റെ റോഡുകൾ, പാലങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവയെ കൃത്യതയോടെ ആക്രമിക്കാൻ ഈ ഡ്രോണുകൾക്ക് സാധിക്കും. വിലകൂടിയ വിമാനങ്ങളോ മിസൈലുകളോ ഉപയോഗിക്കാതെ തന്നെ വലിയ നാശനഷ്ടങ്ങൾ വരുത്താൻ ചൈനയ്ക്ക് ഇതിലൂടെ സാധിക്കും. ഇതൊക്കെയാണെങ്കിലും ചൈനയുടെ ഈ നീക്കത്തെ പ്രതിരോധിക്കാൻ ഇന്ത്യ സ്വന്തമായി ഡ്രോൺ സ്വാം സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്. കൂടാതെ ഡ്രോണുകളെ ജാം ചെയ്യാനുള്ള ആന്റി-ഡ്രോൺ സംവിധാനങ്ങളും ലേസർ അധിഷ്ഠിത ആയുധങ്ങളും അതിർത്തിയിൽ വിന്യസിക്കാനുള്ള നടപടികൾ ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.