ഷിംല: വീട്ടുവളപ്പിൽനിന്ന് പേരയ്ക്ക എടുത്തെന്ന് ആരോപിച്ച് പെൺകുട്ടിയെ കെട്ടിയിടുകയും മർദ്ദിക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം. പ്രദേശവാസിയായ വിമുക്തഭടനാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ കെട്ടിയിട്ടത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീട്ടുവളപ്പിലെ മരത്തിൽനിന്ന് പേരയ്ക്ക പറിച്ചെന്ന് പറഞ്ഞാണ് മുൻ സൈനികൻ പെൺകുട്ടിയെ മർദിച്ചതെന്നാണ് വിവരം. തുടർന്ന് ഇയാൾ പെൺകുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർന്ന് ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. സംഭവം കണ്ടെത്തിയ പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഇതിന്റെ വീഡിയോ പകർത്തിയത്.
ഇദ്ദേഹം വിമുക്തഭടനെ ചോദ്യംചെയ്‌തെങ്കിലും പെൺകുട്ടിയെ കെട്ടിയിട്ടതിനെ ഇയാൾ ന്യായീകരിക്കുന്നതും വീഡിയോയിലുണ്ട്. രക്ഷിക്കാൻ അഭ്യർഥിച്ച് പെൺകുട്ടി നിർത്താതെ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, പെൺകുട്ടി കരഞ്ഞുപറഞ്ഞിട്ടും വിമുക്തഭടൻ കുട്ടിയെ വെറുതെവിട്ടില്ല. തുടർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിച്ചു. ഇതോടെയാണ് വിമുക്തഭടൻ പെൺകുട്ടിയെ കെട്ടഴിച്ചുവിട്ടത്.
തുടർന്ന് ഇയാൾ പെൺകുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തുകയുംചെയ്തു. അതേസമയം, സംഭവത്തിൽ സ്വമേധയാ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയായ വിമുക്തഭടനെ ചോദ്യംചെയ്‌തെന്നും പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് മൊഴിയെടുത്തെന്നും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു. കേസിൽ തുടർനടപടികളുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.