തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ തൈക്കാട് അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ ഏറ്റെടുത്തു സംരക്ഷിക്കുന്നതിൽ ജീവനക്കാർക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നു കണ്ടെത്തൽ. പുലർച്ചെ 3ന് അമ്മത്തൊട്ടിലിൽ കിടത്തിയ കുഞ്ഞിനെ ജീവനക്കാർ കണ്ടത് 6 മണിക്കൂറിനു ശേഷം.
ഒരുമാസത്തിനു ശേഷം കുഞ്ഞിനെ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഉൾപ്പെടെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഡിഎൻഎ പരിശോധനയുൾപ്പെടെ നടത്തിയാണ് കുഞ്ഞിനെ തിരികെ നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 12നാണു തൈക്കാട് അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമായ ആൺകുഞ്ഞിനെ ലഭിച്ചത്.
അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തിയാൽ അറിയിക്കുന്നതിനു ബെൽ സംവിധാനം ഉണ്ടെങ്കിലും പലപ്പോഴും പ്രവർത്തിക്കാറില്ല. ഡ്യൂട്ടിയിലുള്ള സുരക്ഷാ ജീവനക്കാരനും ഡ്രൈവറും ഓരോ മണിക്കൂറിലും അമ്മത്തൊട്ടിലിൽ നേരിട്ടു പരിശോധിക്കണമെന്നാണു നിർദേശം. എന്നാൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ പരിശോധിച്ചില്ല. കുഞ്ഞിനെ കിടത്തി 6 മണിക്കൂറിനു ശേഷം, രാവിലെ 9നു ജോലിക്കു കയറിയവരാണു കുഞ്ഞിനെ കാണുന്നത്. ഇതോടെ കുഞ്ഞിനെ ലഭിച്ചതു രാവിലെ 9ന് എന്നാണ് റജിസ്റ്ററിൽ രേഖപ്പെടുത്തിയത്.
തുടർന്ന് ഒരുമാസത്തിനു ശേഷം കുഞ്ഞിനെ തിരികെ ചോദിച്ചു ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. വഴക്കിനെ തുടർന്നാണു കുഞ്ഞിനെ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ഇപ്പോൾ ഇരുവരും ഒരുമിച്ചെന്നും കുഞ്ഞിനെ തിരികെ വേണമെന്നുമായിരുന്നു ആവശ്യം. കമ്മിറ്റി ഭാരവാഹികൾ കുഞ്ഞിനെ തിരികെ ഏൽപിക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു. കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടവർ നൽകിയ കത്തു പരിശോധിച്ച സമിതി ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു.
പുലർച്ചെ 3ന് കുഞ്ഞിനെ അമ്മത്തൊട്ടിൽ കിടത്തിയെന്നാണു കത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ സമിതിയുടെ രേഖകൾ പ്രകാരം രാവിലെ 9നാണു കുഞ്ഞിനെ കിട്ടിയത്. അപേക്ഷകർ പറയുന്നതു കളവാണോയെന്നു സംശയം ഉയർന്നു. കുഞ്ഞിനെ തിരികെ കിട്ടാൻ കോടതിയെ സമീപിക്കുമെന്നു ബന്ധുക്കൾ പറഞ്ഞതോടെ സ്ഥിതി സങ്കീർണമായി. തുടർന്നു കുഞ്ഞിന്റെയും രക്ഷിതാക്കളുടെയും ഡിഎൻഎ പരിശോധന നടത്താൻ കമ്മിറ്റി നിർദേശിച്ചു. പരിശോധനയിൽ കുട്ടി ഇവരുടേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.