കാസർകോട്: ശൈശവ വിവാഹം നടത്തിയെന്ന പരാതിയിൽ പെൺകുട്ടിയുടെ പിതാവുൾപ്പെടെ 4 പേർക്കെതിരെ കേസെടുത്ത് പൊലീസ്. തൃക്കരിപ്പൂർ പടന്ന പഞ്ചായത്തിൽ എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിൽ നടന്ന വിവാഹത്തിലാണ് കേസെടുത്തത്.
പടന്ന എടച്ചാക്കൈയിലെ പ്രവാസി ഷബീർ ഷെയ്ഖ് (28), ജുമാമസ്ജിദ് സെക്രട്ടറിയും പടന്ന പഞ്ചായത്തംഗവുമായ പി.കെ.താജുദ്ദീൻ (48), കാനത്ത് ചടങ്ങിനു നേതൃത്വം വഹിച്ച റഹ്മത്തുല്ല മദനി (62) എന്നിവർക്കും പെൺകുട്ടിയുടെ 55 വയസ് പ്രായമുള്ള പിതാവിനുമെതിരെയാണ് കേസെടുത്തത്.
ഷബീർ ഷെയ്ഖിനു 16 വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്തുവെന്നാണ് പരാതി. ശൈശവ നിരോധന ഓഫിസർ ബിജി കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 13നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മസ്ജിദിൽ വിളിച്ചുവരുത്തി ബന്ധുക്കളുടെയും മസ്ജിദ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ കാനത്ത് കല്യാണം നടത്തിയെന്നു കാസർകോട് ചൈൽഡ് ലൈനിൽ പരാതി ലഭിച്ചതോടെയാണ് ജില്ലാ ശിശുക്ഷേമ വികസന വകുപ്പിനു കീഴിലുള്ള ശൈശവ നിരോധന ഓഫിസറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ തയാറായില്ല. തുടർന്നാണ് വരൻ താമസിക്കുന്ന മഹല്ലിൽ കാനത്ത് നടത്തിക്കൊടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.