മട്ടന്നൂർ: വിമാനത്താവളം വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസ മേഖലയായ കല്ലേരിക്കര വയലാട്ടിലെ കല്ലേരിക്കരിയിലെ വീടുകൾ ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. റൺവേ വികസനത്തിനായി ഏറ്റെടുക്കുന്ന 245 ഏക്കർ ഭൂമിയുടെ നടപടിക്രമങ്ങൾക്കൊപ്പം ഇതും നടപ്പിലാക്കാനാണ് സാധ്യത.
14 വീടുകളുടെ പുനരധിവാസ പാക്കേജ് സംബന്ധിച്ച് അന്തിമ ധാരണയായില്ല. സ്ഥലത്തിനു പകരം പണം നൽകാമെന്ന് അധികൃതർ അറിയിച്ചതായി ഭൂവുടമകൾ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപുതന്നെ വീടുകൾ ഏറ്റെടുക്കാനുള്ള തീരുമാനമായിരുന്നു. വിവിധ കാരണത്താൽ നീണ്ടു പോകുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് മഴക്കാലത്ത് ചെളിയും മണ്ണും ഒഴുകിയെത്തുന്നത് ബോധ്യപ്പെട്ടതിനാലാണ് ഭൂമി ഏറ്റെടുക്കുന്നത്.
ഒരു തവണ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസം ലഭിച്ചതിനാലാണ് പുതുതായി പാക്കേജ് അനുവദിക്കാൻ കഴിയാത്തതെന്ന് അധികൃതർ ഭൂവുടമകളെ അറിയിച്ചിരുന്നു.
റൺവേയുടെ അപ്രോച്ച് ലൈറ്റിനുവേണ്ടി മട്ടന്നൂർ ഭാഗത്ത് മണ്ണ് നിറച്ചതോടെയാണ് വയലാട്ടിലെ 15 കുടുംബങ്ങൾ പ്രതിസന്ധിയിലായത്.
മഴക്കാലത്ത് റൺവേ പരിസരത്തുനിന്ന് ചെളിയും മണ്ണും ഒഴുകിയെത്തി കിണറും വീടും മലിനമായിത്തുടങ്ങിയതോടെയാണ് വീടുകൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് വീട്ടുകാർ രംഗത്തെത്തിയത്. ഇതിൽ ഒരാളുടെ വീട് നേരത്തെ ഏറ്റെടുക്കുകയും പുനരധിവാസ പാക്കേജ് നൽകുകയും ചെയ്തിട്ടുണ്ട്.
ബാക്കിയുള്ളവർക്കും അത് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 14 വീടുകളിൽ 10 വീടുകൾ കീഴല്ലൂർ പഞ്ചായത്തിലും 4 വീടുകൾ മട്ടന്നൂർ നഗരസഭയിലുമാണ്. വിമാനത്താവളത്തിന്റെ റൺവേയ്ക്കുവേണ്ടി മണ്ണിട്ടുയർത്തിയതിന്റെ തൊട്ടുതാഴെയാണ് ഈ വീടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.