കൊച്ചി: ദേശീയ പാതകളിൽ അമിതഭാരം കയറ്റി ലോറികൾ ഓടിച്ചതിന് 3 മാസത്തിനിടെ മൂന്നു കോടിയിലേറെ രൂപ പിഴ ചുമത്തിയതായി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വിവിധ വകുപ്പുകൾ 1165 കേസുകൾ റജിസ്റ്റർ ചെയ്തു.
അമിതഭാരം കയറ്റിയ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള എസ് ഒപി തയാറാക്കിയതിനെ തുടർന്നുള്ള നടപടികളുടെ റിപ്പോർട്ട് ആണ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സമർപ്പിച്ചത്.
തൃശൂർ സ്വദേശി പി.ബി. സതീഷ് നൽകിയ ഹർജിയിലാണു റിപ്പോർട്ട് ഹാജരാക്കിയത്. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് സ്വീകരിച്ചു. അമിതഭാരം കയറ്റുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസ്, മോട്ടർ വെഹിക്കിൾ, വനം, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകൾ ചേർന്നാണു പരിശോധന നടത്തുന്നതെന്നു സർക്കാർ അറിയിച്ചു.
'വെയ് ഇൻ മോഷൻ" സാങ്കേതിക ഉപയോഗിച്ച് അമിതഭാരം സംശയിക്കുന്ന വാഹനങ്ങൾ കണ്ടെത്തി സ്റ്റാറ്റിക് വെയ് ബ്രിജുകളിൽ എത്തിച്ചു തൂക്കം പരിശോധിക്കും. നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും നിർദേശമുണ്ട്. തടി കടത്തുന്ന വാഹനങ്ങളിൽ ഭാരപരിശോധന ഉറപ്പാക്കാൻ വനം വകുപ്പിനും, ഖനന മേഖലകളിൽ വെയ് ബ്രിജുകൾ സ്ഥാപിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും നിർദേശം നൽകി.
കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങി ജില്ലകളിൽ നിന്നു പരിശോധനയിൽ 77 വാഹനങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
മൂന്നു മാസത്തെ പിഴയുടെ കണക്ക് ഇങ്ങനെ:
2025 ഡിസംബർ: 195 കേസുകൾ, പിഴത്തുക 51,18,000 രൂപ, ഈടാക്കിയത് 27,06,000 രൂപ. 2026 ജനുവരി: 383 കേസുകൾ, പിഴത്തുക 1,06,68,500 രൂപ, ഈടാക്കിയത് 53,25,000 രൂപ. ഫെബ്രുവരി: 587 കേസുകൾ, പിഴത്തുക 1,59,80,000രൂപ, ഈടാക്കിയത് 75,29,000 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.