തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഇക്കൊല്ലത്തെ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. പൂരത്തിന്റെ ഭാവി തീരുമാനിക്കാൻ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി ഇന്ന് നിർണ്ണായക ചർച്ച നടക്കും.
പൂരം ഏകോപനത്തിനായി നേരത്തെ നിശ്ചയിച്ചിരുന്ന യോഗമാണെങ്കിലും, വെടിക്കെട്ട് അപകടം സൃഷ്ടിച്ച അസാധാരണ സാഹചര്യം യോഗത്തിൽ പ്രധാന ചർച്ചയാകും.
വെടിക്കെട്ട് അപകടത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും നിയന്ത്രണം വേണമെന്ന നിലപാടിലാണ് സർക്കാർ.
വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പൂരം നടത്തണമെന്ന പൊതുവികാരം ഉയരുന്നതായി സർക്കാർ വിലയിരുത്തുന്നു. ഒരു മുൻവിധിയോടെയല്ല യോഗത്തെ സമീപിക്കുന്നതെന്നും ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട ശേഷം അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ എന്നിവരുമായി അദ്ദേഹം നേരത്തെ ചർച്ച നടത്തിയിരുന്നു.
പൂരം ഭംഗിയായി തന്നെ നടത്തണമെന്നാണ് ജനവികാരമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പ്രതികരിച്ചു. ഒരാൾ പോലും പൂരം വേണ്ടെന്ന് പറയുന്നില്ലെന്നും ആചാരങ്ങൾ മുടക്കരുതെന്നുമാണ് ദേശക്കാരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെങ്കിലും പ്രധാന വെടിക്കെട്ട് നടത്തണം.
കഴിഞ്ഞ രണ്ടു മാസമായി തയ്യാറാക്കി വെച്ചിരിക്കുന്ന വെടിമരുന്ന് നശിപ്പിച്ചു കളയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2006-ൽ അപകടമുണ്ടായപ്പോഴും പൂരം നടന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. ആഘോഷങ്ങൾ വെട്ടിക്കുറയ്ക്കുന്നത് പൂരത്തെ തകർക്കാനുള്ള നീക്കമാണോ എന്ന് സംശയമുണ്ടെന്നും ദേവസ്വം വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.