ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന വനിതാ സംവരണ നിയമഭേദഗതി ബിൽ പാസ്സാക്കാൻ എല്ലാ എംപിമാരുടെയും പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പിന്തുണ അഭ്യർഥിച്ച് പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തണ തേടി കത്തയച്ചു.
വിഷയത്തിൽ ബിജെപി തങ്ങളുടെ എംപിമാർക്ക് വിപ്പും നൽകിയിട്ടുണ്ട്. ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന ഈ സമ്മേളനത്തിൽ എല്ലാ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാർക്ക് ത്രീ-ലൈൻ വിപ്പ് നൽകിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അംഗങ്ങൾക്ക് അവധി അനുവദിക്കില്ലെന്നും സഭയിലെ സാന്നിധ്യം ഉറപ്പാക്കണമെന്നും പാർട്ടി കർശന നിർദേശം നൽകി. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണം നടപ്പിലാക്കുന്നതിനും ഇതിനായുള്ള മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) കമ്മീഷൻ രൂപീകരിക്കുന്നതിനുമുള്ള രണ്ട് ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
സ്ത്രീ സംവരണം യാഥാർഥ്യമാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. സ്ത്രീകൾക്ക് നേതൃത്വത്തിലേക്ക് കടന്നുവരാൻ അവസരം ലഭിക്കുമ്പോൾ മാത്രമേ ഒരു സമൂഹം പുരോഗതി കൈവരിക്കുകയുള്ളൂവെന്നും ഇന്ത്യയുടെ ദീർഘകാല വളർച്ചയ്ക്ക് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ ഈ നിയമം നടപ്പിലാക്കാനുള്ള സമയമായെന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ നീക്കത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചിക്കാതെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച സർക്കാരിന്റെ നടപടിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു.
‘നാരിശക്തി വന്ദൻ നിയമം’ പാസാക്കിയിട്ട് 30 മാസങ്ങൾ കഴിഞ്ഞിട്ടും മണ്ഡല പുനർനിർണയം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ലാതെ ഫലപ്രദമായ ചർച്ച നടത്താൻ കഴിയില്ലെന്നും ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഇപ്പോൾ പല സംസ്ഥാനങ്ങലിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം, സർവകക്ഷി യോഗം വിളിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിട്ടുണ്ട്. 2023-ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമമനുസരിച്ച് അടുത്ത സെൻസസ് പ്രകാരമുള്ള മണ്ഡലപുനർവിഭജനം പൂർത്തിയായ ശേഷമേ വനിതാസംവരണം നിശ്ചയിക്കാനാവൂ. ഇത് മാറ്റിയെടുക്കാനാണ് പുതിയ ഭരണഘടനാ ഭേദഗതിബിൽ കൊണ്ടുവരുന്നത്. പകരം 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർവിഭജനം നടത്തി 33 ശതമാനം വനിതാസംവരണം നിശ്ചയിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ലോക്‌സഭാസീറ്റുകളുടെ എണ്ണം 540-ൽനിന്ന് 816 ആകും. ഇതിൽ വനിതകളുടെ എണ്ണം 273 ആയിരിക്കും.ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുന്നതിന് പാർലമെന്റിൽ കേവലഭൂരിപക്ഷവും മൊത്തം ഹാജരായ അംഗങ്ങളിൽ മൂന്നിൽരണ്ട് ഭൂരിപക്ഷവും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.