മുംബൈ: റെയിൽവേ യാത്രക്കാർക്കായി പുതുതായി പുറത്തിറക്കിയ റെയിൽ വൺ ടിക്കറ്റിങ് ആപ്പിലും ജിയോ ഫെൻസിങ് ഫലപ്രദമാകാത്തതിനാൽ ചിലപ്പോഴെങ്കിലും യാത്രക്കാർക്ക് അത് മുതലെടുക്കാൻ അവസരം കിട്ടുന്നു. സ്‌റ്റേഷനിൽ ക്യൂആർകോഡ് മുഖാന്തരവും റെയിൽവേ പാതയ്ക്ക് നിശ്ചിത ദൂരപരിധിയിൽ നിന്ന് മാത്രം ബുക്ക് ചെയ്യാൻ അനുവദിക്കുന്ന രീതിയിലാണ് ജിയോ ഫെൻസിങ്.
എന്നാൽ ചിലപ്പോഴെങ്കിലും യാത്രക്കിടയിൽ തന്നെ ട്രെയിനിലിരുന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന സാഹചര്യവും ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ സെൻട്രൽ റെയിൽവേയ്ക്ക് കീഴിലാണ് ഈ സാഹചര്യം നിലനിൽക്കുന്നത്.
ജിയോ ഫെൻസിങ് :
റെയിൽപാതയ്ക്ക് നിശ്ചിത ദൂരപരിധിയിലോ പ്ലാറ്റ്‌ഫോമിലോ വെച്ച് മാത്രം ടിക്കറ്റ് എടുക്കാൻ സാധിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്നും ചിലപ്പോഴൊക്ക ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നു എന്നാണ് റിപ്പോർട്ട്.
പരിശോധനയിൽ കുടുങ്ങി യാത്രക്കാർ:
മുംബൈയിലെ കല്യാൺ ജംഗ്ഷൻ ഭാഗത്തേക്കുള്ള എസി ലോക്കൽ ട്രെയിനുകളിൽ നടത്തിയ പരിശോധനയിലാണ് യാത്രക്കാർ യാത്രയ്ക്കിടയിൽ ടിക്കറ്റ് ബുക്ക് ചെയ്ത വിവരം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ടിടിഇയെ കാണുമ്പോൾ മാത്രം ടിക്കറ്റെടുക്കുന്ന പ്രവണത ഇത് വർദ്ധിപ്പിക്കുന്നു.
തിരക്കും കാലതാമസവും:
ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം വർധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്കൽ ട്രെയിനുകളിലെ തിരക്കും ട്രെയിനുകൾ വൈകുന്നതും പതിവാണ്.
സിഗ്നലുകളുടെ പരിധി കൃത്യമായി നിയന്ത്രിക്കാൻ കഴിയാത്തതാണ് ജിയോ ഫെൻസിങ് സംവിധാനം പാളാൻ കാരണമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സെൻട്രൽ റെയിൽവേയിലെ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലാണ് ഈ പ്രശ്നം രൂക്ഷമായിരിക്കുന്നത്.
മുംബൈയിലെ ലോക്കൽ ട്രെയിൻ ശൃംഖല ഇതിനകം തന്നെ തിരക്ക് മൂലവും സിഗ്നൽ തകരാറുകൾ മൂലവും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ആപ്പിലെ ഈ പിഴവ് റെയിൽവേയുടെ വരുമാനത്തെയും സുരക്ഷാ ക്രമീകരണങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള നടപടികൾ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.