കടയ്ക്കൽ (കൊല്ലം): ബാറിലെ വാക്കുതർക്കത്തെത്തുടർന്നു യുവാവിനെ പിന്തുടർന്നു വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ 4 പേർ അറസ്റ്റിൽ. വയലാ ശരത് ഭവനിൽനിന്നു കടയ്ക്കൽ അഞ്ചുമുക്കിൽ വാടകവീട്ടിൽ താമസിക്കുന്ന ശരത് (38) ആണു കഴിഞ്ഞ ദിവസം നടുറോഡിൽ കൊല്ലപ്പെട്ടത്.
ചരിപ്പറമ്പ് കോവൂർ വിളയിൽ വീട്ടിൽ രാഹുൽ (31), കോവൂർ പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ അജേഷ് (33), കോവൂർ ലിജോ ഭവനിൽ ലിജോ (28), വയല തോട്ടുംമുക്ക് ജ്യോതിഷ് ഭവനിൽ ജയേഷ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ജയേഷിനു ശരത്തിനോടു മുൻവൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന ശരത് ഒരു മാസം മുൻപാണു നാട്ടിൽ എത്തിയത്. നേരത്തേ സ്വകാര്യ ബസിൽ ഡ്രൈവറായിരുന്നു.
അക്കാലത്തു മാനേജരായിരുന്ന ജയേഷിനെ സാമ്പത്തിക ക്രമക്കേടിനെ തുടർന്നു പിരിച്ചുവിട്ടതിൽ ശരത്തിനു പങ്കുണ്ടെന്ന കാരണം പറഞ്ഞ് ഇരുവരും തമ്മിൽ വിരോധമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ശരത് ബാറിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന രാഹുലും സംഘവും ഇക്കാര്യം പറഞ്ഞു വാക്കേറ്റം തുടങ്ങി. സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇവരെ അവിടെ നിന്നു പറഞ്ഞുവിട്ടു. തുടർന്നു മേലേപന്തളംമുക്കിൽ ചെന്നിലം റോഡിൽ സുഹൃത്തിന്റെ വീടിനു സമീപമെത്തിയ ശരത്തിനെ അക്രമികൾ ഓട്ടോയിൽ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു.
സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറി കുഴഞ്ഞുവീണ ശരത് തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചു. അറസ്റ്റിലായ രാഹുലും ലിജോയും ഒട്ടേറെ കേസുകളിൽ പ്രതിയാണ്. സംഘത്തെ റിമാൻഡ് ചെയ്തു. ശരത്തിന്റെ മൃതദേഹം വയലായിലെ വീട്ടിൽ സംസ്കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.