ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വില കുറച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്ന് കാട്ടി കേന്ദ്രത്തിന് വിമാനക്കമ്പനികളുടെ കത്ത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതോടെ പ്രവർത്തനം നിർത്തുന്നതിന്റെ വക്കിലാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
ഇന്ധനവില വർധിച്ചതോടെ വിമാനക്കമ്പനികളുടെ ചെലവിൽ 40 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഉടൻ സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ കമ്പനികൾ അടച്ചുപൂട്ടേണ്ടതോ പ്രവർത്തനം നിർത്തേണ്ടതോ ആയ സ്ഥിതി വരും. ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്ക് വ്യത്യസ്ത വിലയേർപ്പെടുത്തുന്നതും ആനുപാതികമല്ലാത്ത തരത്തിൽ ഇന്ധനവില ഉയർത്തുന്നതും എയർലൈനുകളെ വലിയ നഷ്ടത്തിലേക്കും തുടർന്ന് പ്രവർത്തനം നിർത്തുന്നതിലേക്കും തള്ളിവിടും.’ – എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവരടങ്ങിയ എഫ്ഐഎ പറഞ്ഞു.
ഈ സാഹചര്യം അതീജിവിക്കാനും പ്രവർത്തനം തടസ്സമില്ലാതെ തുടരാനും അടിയന്തരമായി സാമ്പത്തിക സഹായം ആവശ്യമുണ്ട്.
ദീർഘദൂര സർവീസുകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ നേരത്തെയുണ്ടായിരുന്ന ‘ക്രാക്ക് ബാൻഡ്’ രീതിയിൽ ഇന്ധനവില ഏകീകരിക്കണം. ക്രൂഡ് ഓയിലിന്റെയും റിഫൈൻഡ് വിമാന ഇന്ധനത്തിന്റെ വിലയിൽ വലിയ അന്തരമില്ലാതെ നിലനിർത്തുന്നതിനുള്ള സംവിധാനമാണ് ക്രാക്ക് ബാൻഡ്.
ആഭ്യന്തര വിമാനങ്ങളിലെ വിമാന ഇന്ധനത്തിന്റെ വില വർധന ലീറ്ററിന് 15 രൂപയിൽ അധികമാകരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ വിമാന ഇന്ധനത്തിന് നിലവിലെ സാഹചര്യത്തിൽ ലീറ്ററിന് 73 രൂപയോളമാണ് വില വർധിച്ചത്.
ഇത് വിമാനക്കമ്പനികൾക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. വിമാന ഇന്ധനത്തിന് ചുമത്തുന്ന 11 ശതമാനം എക്സൈസ് നികുതിയും താൽക്കാലത്തേക്ക് ഒഴിവാക്കി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.