ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ വിയോഗവുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്തതിനു പാക്കിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസിനു പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി കാരണം കാണിക്കൽ നോട്ടിസ് നൽകി. ചാനലിന്റെ മാനേജിങ് ഡയറക്ടർ അസ്ഹർ അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്.
ആശ ഭോസ്‌ലെയുടെ വിയോഗ വാർത്ത നൽകിയപ്പോൾ അവരുടെ പ്രശസ്തമായ ഇന്ത്യൻ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും പ്രദർശിപ്പിച്ചു എന്നതാണ് നോട്ടിസിനു കാരണമായി അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. പാക്കിസ്ഥാൻ ടെലിവിഷൻ ചാനലുകളിൽ ഇന്ത്യൻ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ 2018ലെ ഉത്തരവിന്റെ ലംഘനമാണിതെന്ന് അധികൃതർ പറയുന്നു.
നടപടിയ്ക്കെതിരെ ചാനൽ എംഡി അസ്ഹർ അബ്ബാസ് രംഗത്തെത്തി. ‘‘ഇതിഹാസ തുല്യരായ കലാകാരന്മാരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ പാക്കിസ്ഥാൻ ഭരണകൂടം ഇത് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്’’ – അസ്ഹർ അബ്ബാസ് പറഞ്ഞു.
കലയ്ക്കും സംസ്കാരത്തിനും അതിർവരമ്പുകളില്ലെന്ന് മാധ്യമപ്രവർത്തകയായ ഗരീദ ഫാറൂഖി പ്രതികരിച്ചു. പാക്കിസ്ഥാനെ ജനറൽ സിയാ ഉൽ ഹഖിന്റെ കാലഘട്ടത്തിലേക്ക് കൊണ്ടുപോകരുതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ റൗഫ് ക്ലാസ്‌റയും അധികൃതരോട് ആവശ്യപ്പെട്ടു.
നെറ്റ്ഫ്ലിക്സിന്റെയും എഐയുടെയും കാലത്ത് ഇത്തരം നിയന്ത്രണങ്ങൾ ലോകത്തിനു മുന്നിൽ നമ്മളെ പരിഹാസ്യരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാനൽ സിഇഒ മിർ ഇബ്രാഹിം റഹ്മാനോട് ഏപ്രിൽ 27ന് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ രേഖാമൂലം വിശദീകരണം നൽകാനും നിർദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.