ന്യൂഡല്‍ഹി: ചേച്ചി പണം നല്കിയിരുന്നെങ്കില് താന്‍ കൊലപ്പെടുത്തില്ലായിരുന്നു.. എന്ന രാഹുല്‍ മീണ എന്ന നരാധമന്റെ വാക്കുകള്‍ ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടി.
ഡല്‍ഹിയിലെ കൈലാഷ് ഹില്‍സ് ഏരിയയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റസമ്മതം നടത്തുമ്പോഴും മുഖത്ത് കാര്യമായ ഭാവവ്യത്യാസങ്ങളില്ല. ഐഐടി ബിരുദധാരിയും സിവില്‍ സര്‍വീസ് മോഹിയുമായ ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളാണ് ഒരു മുന്‍ ജോലിക്കാരന്റെ പകയില്‍ എരിഞ്ഞു തീര്‍ന്നത്. കേസില്‍ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മോഷണം നടത്താനായാണ് വീട്ടില്‍ എത്തിയതെന്നും അതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെയും ദന്തഡോക്ടറുടെയും മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഐഐടി ബിരുദധാരിയായ പെണ്‍കുട്ടി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. . രാവിലെ എട്ടുമണിയോടെ ജിമ്മില്‍ നിന്ന് മടങ്ങിയെത്തിയ മാതാപിതാക്കളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടിലെ ഓരോ മുക്കും മൂലയും കൃത്യമായി അറിയാവുന്ന ആളായിരുന്നു മുന്‍ ജോലിക്കാരനായ രാഹുല്‍. ഐആര്‍എസ് ഉദ്യോഗസ്ഥനും ദന്തഡോക്ടറായ ഭാര്യയും പതിവ് വ്യായാമത്തിനായി രാവിലെ എട്ടുമണിക്ക് പുറത്തുപോകുന്നത് വരെ ഇയാള്‍ കാത്തുനിന്നു. നുണ പറഞ്ഞ് ഉള്ളില്‍ കയറുകയും ചെയ്തു.
'ആന്റി' പണം നല്‍കാനായി വിളിച്ചു എന്ന് കള്ളം പറഞ്ഞാണ് ഇയാള്‍ സുരക്ഷാ കവചങ്ങള്‍ മറികടന്ന് അകത്തെത്തിയത്. ഫ്ലാറ്റിലെ ലിഫ്റ്റ് കോഡുകളെക്കുറിച്ചും ജോലിക്കാര്‍ക്കുള്ള സ്പെയര്‍ കീ എവിടെയാണ് വയ്ക്കാറുള്ളതെന്നും രാഹുലിന് കൃത്യമായ അറിവുണ്ടായിരുന്നു.
റൂഫ് ടോപ്പിലെ മുറിയിലിരുന്ന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് രാഹുല്‍ ആദ്യം സമീപിച്ചത്. പണം ചോദിച്ചപ്പോള്‍ പെണ്‍കുട്ടി വിസമ്മതിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മുറിയിലുണ്ടായിരുന്ന ലാമ്പ് കൊണ്ടും ഭാരമുള്ള മറ്റ് വസ്തുക്കള്‍ കൊണ്ടും പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു.മൂക്കിന്റെ അസ്ഥി തകരുന്നത് വരെ ആ മര്‍ദ്ദനം തുടര്‍ന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം താന്‍ കൊടുംക്രൂരത മറച്ചുപിടിക്കാന്‍ അയാള്‍ കൊലപാതകത്തിലേക്ക് കടന്നു.
ഒടുവില്‍ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ആ ജീവന് ഇല്ലാതാക്കിയത്. പോലീസ് പിടികൂടുമ്പോഴും രാഹുലിന്റെ പെരുമാറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ബലാത്സംഗവും കൊലപാതകവും വെറും യാദൃശ്ചികമായി 'സംഭവിച്ചുപോയത്' മാത്രമാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. '
ചേച്ചി പണം തന്നിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു' എന്ന ഇയാളുടെ മൊഴി ഒരു കൊടുംകുറ്റവാളിയുടെ മനഃശാസ്ത്രമാണ് വെളിപ്പെടുത്തുന്നത്. പ്രതിമാസം 20,000 രൂപ ശമ്പളവും ബോണസും നല്കി മാന്യമായി നോക്കിയിരുന്ന കുടുംബത്തോടാണ് ഈ ക്രൂരത കാട്ടിയത്.
ഡല്‍ഹിയിലെ കൊലപാതകം നടത്തുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം രാത്രി, ആല്‍വാറില്‍ വെച്ച് തന്റെ ഒരു പരിചയക്കാരന്റെ ഭാര്യയെയും ഇയാള്‍ പീഡിപ്പിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഈ കേസും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവില്‍ നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്ന പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിമ്മില്‍ നിന്ന് മടങ്ങിയെത്തിയ മാതാപിതാക്കള്‍ കണ്ടത് തങ്ങളുടെ പ്രിയപുത്രി പഠനമുറിയില്‍ വിറങ്ങലിച്ചു കിടക്കുന്നതാണ്. ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ നടന്ന ഈ സംഭവം നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും ചോദ്യചിഹ്നമാക്കുകയാണ്.
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണോ അതോ മറ്റെന്തെങ്കിലും കാരണം ഈ ക്രൂരമായ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നകാര്യം പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദീപിക തകരന് പ്രതിയെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.